രണ്ടര വര്‍ഷത്തിനിടെ കാനഡയില്‍ മുപ്പത്തിമൂന്ന് ക്രൈസ്തവ ദേവാലയങ്ങള്‍ തീവച്ചു നശിപ്പിച്ചതായി റിപ്പോര്‍ട്ട്

രണ്ടര വര്‍ഷത്തിനിടെ കാനഡയില്‍ മുപ്പത്തിമൂന്ന് ക്രൈസ്തവ ദേവാലയങ്ങള്‍ തീവച്ചു നശിപ്പിച്ചതായി റിപ്പോര്‍ട്ട്

ഒട്ടാവ: കാനഡയില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെയുണ്ടായ തീവയ്പ്പ് ആക്രമണങ്ങളില്‍ മുപ്പത്തിമൂന്ന് കത്തോലിക്ക ദേവാലയങ്ങള്‍ കത്തിനശിച്ചെന്ന് കനേഡിയന്‍ വാര്‍ത്താ ഏജന്‍സി. 2021 മെയ് മാസം മുതലുള്ള കണക്കാണിത്.

2019 ജനുവരി ഒന്നിനും 2021 മെയ് മാസത്തിനും ഇടയില്‍ കാനഡയിലെ പതിനാല് ദേവാലയങ്ങള്‍ കത്തി നശിച്ചതായും കനേഡിയന്‍ വാര്‍ത്താ ഏജന്‍സിയായ സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

2021 ന്റെ ആരംഭത്തില്‍ തദ്ദേശീയര്‍ക്ക് വേണ്ടിയുള്ള മുന്‍ കത്തോലിക്കാ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 'കൂട്ടക്കുഴിമാടങ്ങള്‍' എന്ന അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാനഡയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ അരങ്ങേറിയത്.

ദേവാലയ തീപ്പിടുത്തങ്ങളില്‍ പതിമൂന്നെണ്ണം നാട്ടിന്‍പുറങ്ങളിലും പതിനാലെണ്ണം ഫസ്റ്റ് നേഷന്‍സ് ലാന്‍ഡ് എന്നറിയപ്പെടുന്ന തദ്ദേശീയരുടെ പ്രദേശങ്ങളിലുമാണ് സംഭവിച്ചത്. 2021 മുതല്‍ അഗ്‌നിയ്ക്കിരയായ ആക്രമണങ്ങളില്‍ ഭൂരിഭാഗവും കത്തോലിക്കാ ദേവാലയങ്ങളാണ്. ആംഗ്ലിക്കന്‍, ഇവാഞ്ചലിക്കല്‍, യുണൈറ്റഡ് മതവിഭാഗങ്ങളെയും ബാധിച്ചു.

ഇതില്‍ ഒമ്പത് കേസില്‍ മാത്രമാണ് അറസ്റ്റ് നടന്നിട്ടുള്ളത്. 2022 ഓഗസ്റ്റില്‍ ആല്‍ബെര്‍ട്ടായിലെ ഫോര്‍ട്ട് ചിപ്യാനില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയവും 2023ല്‍ മെയ് മാസത്തില്‍ വടക്കന്‍ ആല്‍ബര്‍ട്ടായിലെ 121 വര്‍ഷം പഴക്കമുള്ള കത്തോലിക്കാ ദേവാലയവും പുനരുദ്ധാരണം നടത്താന്‍ കഴിയാത്ത വിധം അഗ്‌നിക്കിരയാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.