ചൈനയില്‍ വന്‍ ഭൂചലനം: വീടുകള്‍ തകര്‍ന്നു; ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം

ചൈനയില്‍ വന്‍ ഭൂചലനം: വീടുകള്‍ തകര്‍ന്നു; ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം

പാകിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ഭൂചലനം.

ബെയ്ജിങ്: ചൈനയില്‍ ശക്തമായ ഭൂചലനം. തെക്കന്‍ ഷിന്‍ ജിയാങ് മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:30 നായിരുന്നു സംഭവം.

ചൈന-കിര്‍ഗിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ വുഷി കൗണ്ടിയാണ് പ്രഭവ കേന്ദ്രം. ചൈനയിലെ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലുമുണ്ടായി. വലിയ ഭൂചലനത്തിന് പിന്നാലെ 14 ചെറിയ തുടര്‍ ചലനങ്ങള്‍ പ്രഭവ കേന്ദ്രത്തിന് സമീപം രേഖപ്പെടുത്തി.

ഭൂചലനത്തിന്റെ തീവ്രത 80 കിലോമീറ്ററോളം അനുഭവപ്പെട്ടെന്ന് നാഷനല്‍ സെന്റര്‍ ഓഫ് സീസ്‌മോളജി അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായും വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഷിന്‍ ജിയാങ് റെയില്‍വേയുടെ 27 ട്രെയിനുകള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

പാകിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കസാക്കിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതായി എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. ഉസ്‌ബെക്കിസ്ഥാനിലും ഭൂചലനവും തുടര്‍ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ തെക്ക് പടിഞ്ഞാറന്‍ ചൈനയില്‍ ഇന്നലെയുണ്ടായ മണ്ണിടിച്ചിലില്‍ മരണം എട്ടായി. കാണാതായ 47 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.