ബീജിങ്: തെക്ക് പടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 31 ആയി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. 47 പേരാണ് മണ്ണിനടിയിൽ കടുങ്ങിയത്. പർവതമേഖലയായ ഷഓടങ് സിറ്റിയിലെ ലിയാങ്ഷുയി ഗ്രാമത്തിൽ തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.
കുത്തനെയുള്ള മലഞ്ചെരിവുകളുടെ മുകൾഭാഗം തകർന്ന് വീണതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. 213 താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സൈനികർ ഉൾപ്പെടെ 1000ലധികം പേരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. രക്ഷാപ്രവർത്തണം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് നിർദേശം നൽകി. ഏഴ് ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചു.
ചൈനീസ് പുതുവത്സരാഘോഷങ്ങൾ അടുത്തുവരുന്നതിനാൽ വലിയ അപകടങ്ങൾ ഒഴിവാക്കാൻ ചൈനയിലുടനീളമുള്ള ഉദ്യോഗസ്ഥരോട് അതീവ ജാഗ്രത പുലർത്താനും ഷി ആവശ്യപ്പെട്ടു. കുത്തനെയുള്ള ചരിവുകളും അസ്ഥിരമായ മണ്ണും കാരണം യുനാനിലെ പർവതങ്ങൾ പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്.