ഖാർതൂം: സുഡാനും സൗത്ത് സുഡാനും നിയന്ത്രണം അവകാശപ്പെടുന്ന തർക്ക മേഖലയായ അബൈയിൽ അക്രമികൾ 52 ഗ്രാമീണരെ വെടിവെച്ചു കൊന്നു. ഐക്യരാഷ്ട്ര സഭയുടെ സമാധാന പ്രതിനിധിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. 64 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
ഭൂമിതർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് അബൈയ് ഇൻഫർമേഷൻ മന്ത്രി അറിയിച്ചു. വൻതോതിൽ എണ്ണ നിക്ഷേപമുള്ള മേഖലയിൽ വംശീയകലാപങ്ങൾ പതിവാണ്. സമീപപ്രദേശമായ വാറാപ്പിലെ ട്വിക് ഡിങ്ക വിഭാഗക്കാരും അബ്യേയിലെ ഗോക് ഡിങ്ക വിഭാഗക്കാരും അനീറ്റ് എന്ന മേഖലയെ ചൊല്ലി കാലങ്ങളായി ഭൂമി തർക്കം തുടരുകയാണ്.
വാറാപ് മേഖലയിൽനിന്നുള്ള ന്യൂയർ വിഭാഗക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് അബൈയ് അധികൃതർ പറഞ്ഞു. സ്വയം ഭരണാധികാരമുള്ള മേഖലയാണ് അബൈയ്. സുഡാൻ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച് 2005 ൽ സമാധാന ഉടമ്പടി നിലവിൽ വന്നിരുന്നെങ്കിലും അബൈയ് മേഖലയുടെ അവകാശ കാര്യത്തിൽ സുഡാനും സൗത്ത് സുഡാനും ഇതുവരെ ധാരണയിലെത്തിയിട്ടില്ല. അതിനാൽ രക്തരൂക്ഷിതമായ സംഘർഷങ്ങൾ ഇവിടെ പതിവാണ്.