'ജയിലുകളുടെ സ്ഥല സൗകര്യം ഞെട്ടിപ്പിക്കുന്നത്'; 50 വര്‍ഷത്തേക്കുള്ള ജയിലുകള്‍ ഉടന്‍ നിര്‍മ്മിക്കണമെന്ന് സുപ്രീം കോടതി

'ജയിലുകളുടെ സ്ഥല സൗകര്യം ഞെട്ടിപ്പിക്കുന്നത്'; 50 വര്‍ഷത്തേക്കുള്ള ജയിലുകള്‍ ഉടന്‍ നിര്‍മ്മിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ഉടനീളമുള്ള ജയിലുകളുടെ സ്ഥല സൗകര്യം ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് സുപ്രീം കോടതി. അടുത്ത 50 വര്‍ഷത്തേക്കുള്ള ജയിലുകളുടെ നിര്‍മാണം ഉടനടി ആരംഭിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി.

തടവുകാരുടെ തിരക്ക് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി (പിഐഎല്‍) പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദേശം.

സെന്‍ട്രല്‍, ജില്ലാ, സബ് ജയിലുകളില്‍ അനുവദനീയമായ ശേഷിയേക്കാള്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ട്. ചില കേസുകളില്‍ ഇത് 30-50 ശതമാനം അല്ലെങ്കില്‍ നാലിരട്ടിയോളം വരും. ഈ കണക്കുകള്‍ ഭയപ്പെടുത്തുന്നതും ആശങ്കാജനകവുമാണ്. ഇവയ്ക്ക് മുന്‍ഗണന നല്‍കി പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഹര്‍ജിയില്‍ ജയിലുകളുടെ എണ്ണത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ആശങ്കാജനകമായ സാഹചര്യത്തെക്കുറിച്ച് കോടതി പരാമര്‍ശിച്ചത്. അതേസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്ന ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് 10,000 രൂപ വീതം പിഴയടക്കുവാനും കോടതി നിര്‍ദേശം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.