മക്കളുടെ ശരീരത്തിൽ രാസവസ്തു കുത്തിവച്ചശേഷം ആത്മഹത്യക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടനിൽ അറസ്റ്റിൽ

മക്കളുടെ ശരീരത്തിൽ രാസവസ്തു കുത്തിവച്ചശേഷം ആത്മഹത്യക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടനിൽ അറസ്റ്റിൽ

ലണ്ടൻ:  മക്കൾക്ക് വിഷാംശമുളള രാസവസ്തു നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് ബ്രിട്ടനിൽ അറസ്റ്റിൽ. പതിമൂന്നും ഒമ്പതും വയസുളള മക്കൾക്ക് വിഷം നൽകിയ ശേഷമാണ് ജിലുമോൾ ജോർജ് (38) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ യുവതി വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്. ആൺകുട്ടിക്ക് ഒമ്പത് വയസും പെൺകുട്ടിക്ക് 13 വയസുമാണെന്നാണ് സൂചന. ഇരുവരും അപകടനില തരണം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോടതിയിൽ ഹാജരാക്കി. യുവതി ഇപ്പോൾ റിമാൻഡിലാണ്.
എമര്‍ജന്‍സി സര്‍വിസിലേക്ക് ഫോണ്‍കോള്‍ വന്നതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. വീടിനുള്ളില്‍ അവശനിലയിലായിരുന്ന രണ്ട് കുട്ടികളെയും ജിലുവിനെയും പൊലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ജിലുവിനെതിരെ കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്രൈറ്റൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. മാർച്ച് എട്ടിന് വീണ്ടും കോടതിയിൽ ഹാജരാക്കും. സസെക്സ് പൊലീസ് ചീഫ് ഇൻസ്പെക്ടർ മാർക്ക് ഇവാൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അന്വേഷണത്തിന്‍റെ ഭാഗമായി ഇവര്‍ താമസിച്ചിരുന്ന പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ജിലുവിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സയും നീതിയും ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.