ഡിജിറ്റല്‍ വികസനത്തിന് നിക്ഷേപം, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് വ്യാപാര ഇടനാഴി: സുപ്രധാന കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും

ഡിജിറ്റല്‍ വികസനത്തിന് നിക്ഷേപം, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് വ്യാപാര ഇടനാഴി: സുപ്രധാന കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും

അബുദബി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് വിവിധ സുപ്രധാന കരാറുകളില്‍ ഇന്ത്യയും യുഎഇയും ഒപ്പിട്ടു. ഇത് സംബന്ധിച്ച് ഇന്ത്യയും യുഎഇയും സംയുക്ത പ്രസ്താവനയിറക്കി.

ഡിജിറ്റല്‍ രംഗത്തെ സഹകരണം അടക്കം യുഎഇയിലെ നിക്ഷേപ മന്ത്രാലയം ഇന്ത്യയുടെ ഐടി മന്ത്രാലയവുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ ക്ലസ്റ്റര്‍, ഡാറ്റ സെന്റര്‍ എന്നിവ സ്ഥാപിക്കാന്‍ തീരുമാനിച്ചു.

ഡിജിറ്റല്‍ വികസന രംഗത്തെ നിക്ഷേപത്തിനായി ഇന്ത്യയിലെയും യുഎഇയിലെയും സ്ഥാപനങ്ങള്‍ പരസ്പരം സഹകരിക്കും. ഗുജറാത്തില്‍ നാഷണല്‍ മാരി ടൈം ഹെറിറ്റേജ് കോംപ്ലക്‌സുമായും യുഎഇ സഹകരിക്കും.

ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് വ്യാപാര ഇടനാഴിക്കായി ഇരു രാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കാനും തീരുമാനമായി. യുഎഇ-ഇന്ത്യ കള്‍ച്ചറല്‍ കൗണ്‍സില്‍ രൂപീകരണം വേഗത്തിലാക്കും.

അബുദബിയിലെ ഡല്‍ഹി ഐഐടിയില്‍ ഊര്‍ജ മേഖലയില്‍ പുതിയ കോഴ്‌സ് തുടങ്ങും. യുഎഇയും ഇന്ത്യയും തമ്മില്‍ വൈദ്യുതി കൈമാറ്റം, വ്യാപാരം എന്നിവയ്ക്കും ധാരാണാ പത്രം ഒപ്പുവച്ചു.

യുഎഇയിലെ അഡ്‌നോകും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഗെയിലും തമ്മില്‍ ഒപ്പിട്ട ദീര്‍ഘകാല എല്‍എന്‍ജി കരാര്‍ വന്‍ നേട്ടമാകും. ജബല്‍ അലി മേഖലയില്‍ ഭാരത് മാര്‍ട്ട് തുറക്കാന്‍ തീരുമാനമുണ്ട്. വിവിധ പദ്ധതികള്‍ വഴി രണ്ട് രാജ്യങ്ങളും പരസ്പരം നിക്ഷേപം വര്‍ധിപ്പിക്കും.

2017 ല്‍ ഒപ്പിട്ട സമഗ്ര സഹകരണ കരാര്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഖത്തര്‍ സന്ദര്‍ശനം തുടരുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.