മൊസാംബിക്കിൽ ജിഹാദികളുടെ ആക്രമണം വർധിക്കുന്നു; പാലായനം ചെയ്ത് മിഷനറിമാ‌ർ

മൊസാംബിക്കിൽ ജിഹാദികളുടെ ആക്രമണം വർധിക്കുന്നു; പാലായനം ചെയ്ത് മിഷനറിമാ‌ർ

കാല്‍ബോ ദെല്‍ഗാഡോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നേതൃത്വത്തിൽ മൊസാംബിക്കിൽ വീണ്ടും ജിഹാദികളുടെ ആക്രമണം രൂക്ഷമാകുന്നു. മൊസാംബിക്കിലെ കാബോ ദെൽഗാദോ എന്ന പ്രവശ്യയിലാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പ്രശ്ന ബാധിതമായ പ്രദേശത്ത് നിന്ന് അനേകം മിഷനറിമാർക്ക് പലായനം ചെയ്യേണ്ടിവന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കലാപ ബാധിത പ്രദേശത്ത് നിന്ന് വൈദികരും സന്യസ്തരും അത്മായ പ്രേഷിതരുമുൾപ്പെടെ അനേകം പേരാണ് പലായനം ചെയ്തത്. ഫെബ്രുവരി 12ന് മൊസാംബിക്കിലെ കാബോ ദെല്‍ഗാഡോ പ്രൊവിന്‍സിന്റെ തലസ്ഥാനമായ തുറമുഖ നഗരമായ പെമ്പായില്‍ നടന്ന ഭീകരാക്രണമത്തില്‍ കെട്ടിടങ്ങളും ആശുപത്രികളും പ്രാദേശിക സ്‌കൂളും ഉള്‍പ്പടെ സര്‍വ്വതും ഭീകരര്‍ വെടിവച്ചും തീവച്ചും നശിപ്പിച്ചു. ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ദേവാലയത്തിലെ പരിശുദ്ധ കുർബാന സംരക്ഷിക്കുവാൻ സാധിച്ചുവെന്നും ഇടവക വികാരി ഫാദർ സാൽവഡോർ മരിയ റോഡ്രിഗസ് ഡി ബ്രിട്ടോ വെളിപ്പെടുത്തിയിരുന്നു.

ഈ സംഭവത്തിന് മൂന്ന് ദിവസം മുമ്പ് കാബോ ദെൽഗാദോ പ്രവശ്യയിലെതന്നെ പല ഗ്രാമങ്ങളിലെയും നിരവധി വീടുകളും പള്ളികളും തീവ്രവാദികൾ തകർത്തിരുന്നു. മതവ്യത്യാസങ്ങളില്ലാതെ എല്ലാവരും കലാപത്തിന് ഇരകളാകുന്നുണ്ടെങ്കിലും ക്രൈസ്തവരെ മാത്രം വേർതിരിച്ചു കൊലപ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്. വീണ്ടും ആരംഭിച്ച കലാപമൂലം ഇതുവരെ 4000-ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഏകദേശം പത്ത് ലക്ഷത്തോളം പേർക്കെങ്കിലും നഗരങ്ങളിലേക്ക് പാലായനം ചെയ്യേണ്ടിവരികയും ചെയ്തിട്ടുണ്ട് എന്ന് അഭയാർഥികൾക്കുവേണ്ടിയുള്ള യു.എൻ ഹൈക്കമ്മീഷണർ പറയുന്നു.

2017 മുതല്‍ കാബോ ദെല്‍ഗാഡോ പ്രൊവിന്‍സ് കേന്ദ്രമായി മൊസാംബിക്കില്‍ ആക്രമണങ്ങള്‍ നടന്ന് വരികയാണ്. ഇതുവരെ പത്ത് ലക്ഷം പേര്‍ ഇവിടെ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.