യുദ്ധത്തെ വിമർശിച്ചു; റഷ്യയിലെ മനുഷ്യാവകാശ ഗ്രൂപ്പിന്റെ സഹചെയർമാനായ ഓർലോവിന് 2.5 വർഷം തടവ് വിധിച്ച് റഷ്യൻ കോടതി

യുദ്ധത്തെ വിമർശിച്ചു; റഷ്യയിലെ മനുഷ്യാവകാശ ഗ്രൂപ്പിന്റെ സഹചെയർമാനായ ഓർലോവിന് 2.5 വർഷം തടവ് വിധിച്ച് റഷ്യൻ കോടതി

മോസ്‌കോ: ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തെ അപലപിച്ചതിന് മനുഷ്യാവകാശ പ്രചാരകനായ ഒലെഗ് ഓർലോവിന് രണ്ടര വർഷം തടവ് വിധിച്ച് റഷ്യൻ കോടതി. ഫ്രഞ്ച് ഓൺലൈൻ പ്രസിദ്ധീകരണമായ മീഡിയപാർട്ടിന് വേണ്ടി എഴുതിയ കോളത്തിൽ റഷ്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് ശിക്ഷ.

കഴിഞ്ഞ വർഷം ജില്ലാ കോടതി 1,628 ഡോളർ പിഴ ചുമത്തിയിരുന്നു. എന്നാൽ പിന്നീട് കേസിൽ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 2022 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മനുഷ്യാവകാശ ഗ്രൂപ്പായ മെമ്മോറിയലിന്റെ സഹ ചെയർമാനാണ് ഒർലോവ്. 2021 അവസാനത്തോടെ റഷ്യൻ അധികാരികൾ സംഘടന ഔദ്യോഗികമായി പിരിച്ചുവിട്ടു.

അതേ സമയം റഷ്യ - ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ യുവാവ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 21ന് ഡോൺട്‌സ്‌ക് മേഖലയിൽ ഉക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിലാണ് ഗുജറാത്ത് സ്വദേശിയായ 23 വയസുകാരൻ ഹെമിൽ അശ്വിൻഭായ് മാൻഗുകിയ കൊല്ലപ്പെട്ടത്. സൂറത്ത് സ്വദേശിയായ ഹെമിൽ റഷ്യൻ സൈന്യത്തിന്റെ സുരക്ഷാ സഹായിയായിട്ട് 2023 ഡിസംബറിലാണ് റഷ്യയിലെത്തിയത്.

യുദ്ധമേഖലയിൽ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഇത്തരത്തിൽ എത്തിയവർ എല്ലാം ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. റഷ്യയുടെ സൈനിക സുരക്ഷാ സഹായികൾ ആയി ജോലി നേടി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇന്ത്യക്കാരെ ഏജന്റുമാർ റഷ്യയിലേക്ക് അയച്ചത് എന്നാണ് വിവരം.

അനിശ്ചിതമായി നീളുന്ന ഉക്രെയ്ൻ യുദ്ധത്തിന് സൈനികരില്ലാതെ വിലയുകയാണ് റഷ്യ. ഉടമയായ പ്രിഗോഷിൻ കൊല്ലപ്പെട്ടതോടെ വാഗ്നർ ഗ്രൂപ്പ് നിലവിൽ പുടിന്റെ നിയന്ത്രണത്തിലാണ്. യുദ്ധത്തിനായി ലോകമെമ്പാടും നിന്ന് ആളുകളെ കൂലിപ്പട്ടാളത്തിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പുടിനെന്ന ആരോപണം ഉയരുകയാണ്. അപ്പോഴാണ് പരാതിയുമായി ഇന്ത്യൻ യുവാക്കളും രംഗത്തെത്തുന്നത്.

റഷ്യൻ സൈന്യത്തിന്റെ സുരക്ഷാ സഹായികളായി നൂറോളം ഇന്ത്യക്കാരെ റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും യുദ്ധമുഖത്തേക്ക് വിന്യസിക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടും അതിൽ ചിലരെയെങ്കിലും റഷ്യൻ സൈന്യത്തിനൊപ്പം യുദ്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹെമിലിന്റെ മരണവാർത്ത പുറത്ത് വന്നത്




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.