ഇന്ത്യൻ വംശജനായ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ രാജിവെച്ചു

ഇന്ത്യൻ വംശജനായ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ രാജിവെച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ രാജിവെച്ചു. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണത്താലാണ് രാജിയെന്ന് ലിയോ വരദ്കര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി പദവിയൊഴിയുന്നതിനൊപ്പം ഫൈന്‍ ഗാല്‍ പാര്‍ട്ടി അധ്യക്ഷന്‍ ചുമതലയും ഒഴിഞ്ഞു. അടുത്ത വർഷം മാർച്ച് വരെ കാലാവധിയുള്ളപ്പോഴാണ് രാജി.

പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തെ നയിച്ച കാലഘട്ടമാണ് തനിക്ക് ഏറ്റവും തൃപ്തി നൽകിയതെന്ന് രാജി പ്രഖ്യാപന വേളയിൽ ലിയോ വരദ്കർ പറഞ്ഞു. അതേസമയം ഇപ്പോഴത്തെ സഖ്യസർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതീക്ഷ ലിയോ വരദ്കർ പങ്കുവച്ചു. രാജി പ്രഖ്യാപിച്ചെങ്കിലും ഏപ്രിലില്‍ നടക്കുന്ന ഫൈന്‍ ഗാല്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ലീഡറെ തിരഞ്ഞെടുത്തതിന് ശേഷം മാത്രമെ പാര്‍ലമെന്റ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുകയുള്ളൂ. അതുവരെ ലിയോ വരദ്കര്‍ തല്‍സ്ഥാനത്ത് തുടരും.

അയര്‍ലന്റില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ലിയോ വരദ്കര്‍. വരദ്കറുടെ അച്ഛൻ ജനിച്ചത് മുംബൈയിലാണ്. അമ്മ അയർലൻഡുകാരി. 2017 മുതൽ ഫീനെ ഗെയ്‌ൽ പാർട്ടിയെ നയിക്കുന്ന വരദ്കർ 38-ാം വയസിലാണ് പ്രധാനമന്ത്രിയായത്. അയർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.