കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി; രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര നീക്കം

കെജരിവാളിനെ  മുഖ്യമന്ത്രി  സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി; രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജരിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ചട്ടമില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ജുഡിഷ്യല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും എക്‌സിക്യൂട്ടീവാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അതിനിടെ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു.

സുര്‍ജിത് സിങ് യാദവ് എന്ന വ്യക്തി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കെജരിവാളിനെ അനുവദിക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

അതേസമയം കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് കോടതിയില്‍ വെളിപ്പെടുത്തുമെന്ന് അദേഹത്തിന്റെ ഭാര്യ സുനിത കെജരിവാള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അവരുടെ വെളിപ്പെടുത്തല്‍.

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 ന് രാത്രി അറസ്റ്റിലായ കെജരിവാളിനെ ഡല്‍ഹി റോസ് അവന്യൂ കോടതി ജഡ്ജി കാവേരി ബവേജ മാര്‍ച്ച് 28 വരെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.