ക്രൈസ്തവ സമൂഹം പീഡനങ്ങൾക്കൊണ്ട് വലയുന്ന നൈജീരിയയിലെ ഒരു രൂപതയിൽ മാത്രം ഈസ്റ്ററിന് മാമ്മോദീസ സ്വീകരിച്ചത് എഴുനൂറിലധികം പേർ

ക്രൈസ്തവ സമൂഹം പീഡനങ്ങൾക്കൊണ്ട് വലയുന്ന നൈജീരിയയിലെ ഒരു രൂപതയിൽ മാത്രം ഈസ്റ്ററിന് മാമ്മോദീസ സ്വീകരിച്ചത് എഴുനൂറിലധികം പേർ

കടുന: ക്രൈസ്തവർ ഏറ്റവും അധികം കൊല്ലപ്പെടുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്ന നൈജീരിയയിൽ നിന്നും സന്തോഷ വാർ‌ത്ത. നൈജീരിയയിലെ കറ്റ്‌സിന കത്തോലിക്കാ രൂപതയിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് മാമോദീസ സ്വീകരിച്ചത് എഴുനൂറിലധികം പേർ. പീഡനങ്ങൾക്കും അടിച്ചമർത്തലുകൾക്കിടയിലും ക്രൈസ്തവ വിശ്വാസം വളരുന്ന വാർത്ത ബിഷപ്പ് ജെറാൾഡ് മാമ്മൻ മൂസയാണ് പങ്കിട്ടത്. ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യമിടുന്ന ആക്രമണങ്ങളുടെ വർധനവിനിടെയാണ് എഴുനൂറിലധികം പേർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്ന് ബിഷപ്പ് ജെറാൾഡ് മാമ്മൻ മൂസ പറഞ്ഞു.

ഒരു രൂപത എന്ന നിലയിൽ ഞങ്ങൾ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥ നിറഞ്ഞ വെല്ലുവിളികൾക്കിടയിലും എഴുനൂറിലധികം ആളുകൾ മാമോദീസ സ്വീകരിച്ച് വിശുദ്ധ കുർബാന സ്വീകരിച്ചു. അത് അവിശ്വസനീയമായ ഒരു സംഖ്യയാണ്. ഇത് നമ്മോട് പറയുന്നത് ദൈവം പ്രവർത്തിക്കുന്നുവെന്നാണ്. വിദൂര സ്ഥലങ്ങളിൽ പോലും, ക്രൈസ്തവർ ന്യൂനപക്ഷം ആണെന്നു നിങ്ങൾ കരുതുന്ന സ്ഥലങ്ങളിൽ പോലും, ദൈവം പ്രവർത്തിക്കുന്നു. ഈ വിളവെടുപ്പിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു

കാലക്രമേണ, ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുവാൻ, സ്നാനമേൽക്കാൻ കൂടുതൽ ആളുകൾ ഞങ്ങൾക്കുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തങ്ങളുടെ വിശ്വാസത്തോട് കൂടുതൽ പ്രതിബദ്ധതയുള്ള ധാരാളം ആളുകൾ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബിഷപ്പ് മൂസ എസിഐ ആഫ്രിക്കയോട് പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബർ 16നാണ് ഫ്രാൻസിസ് പാപ്പ കടൂന പ്രോവിൻസിന് കീഴിൽ കറ്റ്‌സിന രൂപത രൂപീകരിച്ചത്. രൂപതയുടെ ആദ്യമായുള്ള ഈസ്റ്റർ ആഘോഷത്തിനിടെ ഇത്രയധികം പേർ വിശ്വാസത്തിലേക്ക് വന്നത് ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ സമൂഹം ഉറ്റു നോക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.