ശ്രീലങ്ക തടവിലാക്കിയ 19 മത്സ്യത്തൊഴിലാളികള്‍ കൂടി ഇന്ത്യയിലേക്ക് മടങ്ങി

 ശ്രീലങ്ക തടവിലാക്കിയ 19 മത്സ്യത്തൊഴിലാളികള്‍ കൂടി ഇന്ത്യയിലേക്ക് മടങ്ങി

കൊളംബോ: ശ്രീലങ്ക തടവിലാക്കിയ 19 മത്സ്യത്തൊഴിലാളികള്‍ കൂടി ഇന്ത്യയിലേക്ക് മടങ്ങിയെന്ന് ഇന്ത്യന്‍ ഹൈകമ്മീഷന്‍ അറിയിച്ചു. 19 മത്സ്യത്തൊഴിലാളികളെ നാട്ടിലേക്ക് അയച്ചെന്നും അവര്‍ ഇപ്പോള്‍ ചെന്നൈയിലേക്കുള്ള യാത്രയിലാണെന്നും ഹൈകമ്മീഷന്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.

നെടുന്തീവ്, മാന്നാര്‍ എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര സമുദ്രാര്‍ത്തി മറികടന്നു എന്നാരോപിച്ച് തമിഴ്നാട്ടിലെ 32 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ മാര്‍ച്ചില്‍ മാത്രം ശ്രീലങ്ക പിടികൂടിയ ഇന്ത്യന്‍ മത്സ്യതൊഴിലാളികളുടെ എണ്ണം 58 ആയി. ആറ് ബോട്ടുകളും പിടിച്ചെടുത്തു.

കഴിഞ്ഞ വര്‍ഷം 240 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ 35 ട്രോളറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മാത്രം ശ്രീലങ്കന്‍ നാവികസേന 178 മത്സ്യ തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 23 ബോട്ടുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്നാണ് കണക്ക്.

ശ്രീലങ്കയില്‍ തടവിലാക്കപ്പെട്ട എല്ലാ മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടുകളും ഉടന്‍ മോചിപ്പിക്കണമെന്നും നിയമസഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.