ഇസ്രയേൽ എയർബേസും ഇന്റലിജൻസ് സെന്ററും തകർത്തു; ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ; തിരിച്ചടിച്ചാൽ പ്രത്യാഘാതമെന്ന് താക്കീത്

ഇസ്രയേൽ എയർബേസും ഇന്റലിജൻസ് സെന്ററും തകർത്തു; ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ; തിരിച്ചടിച്ചാൽ പ്രത്യാഘാതമെന്ന് താക്കീത്

ടെഹ്റാൻ: ഇസ്രയേലിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ. ഇതിന് തിരിച്ചടി ഉണ്ടാകരുതെന്നും അങ്ങനെ സംഭവിച്ചാല്‍ കനത്ത മറുപടി ലഭിക്കുമെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. 'ലക്ഷ്യം നേടി' എന്നാണ് ഇറാൻ പ്രസിഡണ്ട് അവകാശപ്പെട്ടത്. സിറിയൻ‌ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിൽ ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് കഴിഞ്ഞ ദിവസത്തെ ആക്രമണമെന്നാണ് ഇറാൻ അവകാശവാദം.

ഡമാസ്കസ് ആക്രമണം നടത്തിയ ഇസ്രയേൽ എഫ്- 35 വിമാനങ്ങൾ പറന്നുയർന്ന എയർ‌ബേസും ഒരു ഇന്റലിജൻസ് സെന്ററും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. രണ്ട് കേന്ദ്രങ്ങളും തരിപ്പണമാക്കിയെന്ന് ഇറാൻ പറയുന്നു. 'ചെറിയ നാശനഷ്ട'ങ്ങളുണ്ടായി എന്നാണ് ഇസ്രയേൽ പറയുന്നത്.

അതേസമയം ഇറാന്റെ നടപടിയോടുള്ള ഇസ്രയേലിന്റെ പ്രതികരണം എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇനിയുള്ള കാര്യങ്ങൾ. തിരിച്ചടിയുണ്ടായാൽ ഇതൊരു യുദ്ധമായി മാറാനുള്ള സാധ്യത ഏറെയാണ്. തിരിച്ചടി ഉണ്ടാകുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറയുന്നത്. വര്‍ഷങ്ങളായി ഇറാന്റെ നേരിട്ടുള്ള ആക്രമണത്തെ നേരിടാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു ഇസ്രയേലെന്നും തങ്ങളെ മുറിവേൽപ്പിച്ചവരെ തിരിച്ചും മുറിവേൽപ്പിക്കുമെന്നും അദേഹം പ്രസ്താവിച്ചു. നിരവധി രാജ്യങ്ങൾ ഇറാന്റെ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.