അമേരിക്കയിൽ ഗര്‍ഭച്ഛിദ്ര ക്ലിനിക്കിന് മുന്നില്‍ അബോര്‍ഷനെക്കുറിച്ച് ബോധവൽക്കരണം നടത്തിയ 30കാരിക്ക് തടവ് ശിക്ഷ

അമേരിക്കയിൽ ഗര്‍ഭച്ഛിദ്ര ക്ലിനിക്കിന് മുന്നില്‍ അബോര്‍ഷനെക്കുറിച്ച് ബോധവൽക്കരണം നടത്തിയ 30കാരിക്ക് തടവ് ശിക്ഷ

വാഷിങ്ടൺ ഡിസി: പ്രാദേശിക ഗര്‍ഭച്ഛിദ്ര ക്ലിനിക്കിന് മുന്നില്‍ അബോര്‍ഷനെക്കുറിച്ച് ബോധവൽക്കരണം നടത്തിയതിന് 30 കാരിക്ക് തടവ് ശിക്ഷ. ലോറന്‍ ഹാന്‍ഡി എന്ന യുവതിയെയാണ് വാഷിങ്ടണ്‍ ഡി.സി കോടതി നാല് വര്‍ഷവും ഒമ്പത് മാസവും തടവിന് ശിക്ഷിച്ചത്. 69 കാരനായ ജോണ്‍ ഹിന്‍ഷോയ്ക്ക് ഒരു വര്‍ഷവും ഒമ്പത് മാസവും ശിക്ഷ വിധിച്ചിട്ടുണ്ട്.

2020 ഒക്ടോബറിലാണ് സംഭവം. അവകാശങ്ങള്‍ക്കെതിരായ ഗൂഢാലോചന, ഫ്രീഡം ഓഫ് ആക്സസ് ടു ക്ലിനിക് എന്‍ട്രന്‍സ് നിയമത്തിന്റെ ലംഘനം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇതേ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഏഴ് പ്രോലൈഫ് പ്രവര്‍ത്തകര്‍ ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് ശിക്ഷിക്കപ്പെട്ടിരുന്നു. 2022 ല്‍ വാഷിങ്ടണ്‍ സര്‍ജി ക്ലിനിക്കിന് പുറത്ത് ഗര്‍ഭഛിദ്രം നടത്തിയ കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ഹാന്‍ഡി. ഈ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ഭാഗിക ജനന ഗര്‍ഭഛിദ്രത്തില്‍ കൊല്ലപ്പെട്ടതിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നതായി ഹാന്‍ഡി പറയുന്നു.

ഇത് ഫെഡറല്‍ നിയമപ്രകാരം നിയമ വിരുദ്ധമാണ്. ഈ സമയം വെല്ലുവിളി നിറഞ്ഞതാണെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും തളരാന്‍ പോകുന്നില്ലെന്നും വിധികേട്ട് ഹാന്‍ഡി പ്രതികരിച്ചു. ഇവരോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട എട്ട് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കുള്ള ശിക്ഷ അടുത്ത ദിവസങ്ങളില്‍ കോടതിയില്‍നിന്ന് ഉണ്ടാവും. 1994 ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഒപ്പിട്ട, ഫേസ് ആക്റ്റ്, പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ക്കെതിരെ അകാരണമായി ഉപയോഗിക്കുന്നതില്‍ നേരത്തെ മുതല്‍ത്തന്നെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.