പസഫിക് രാജ്യമായ പാപുവ ന്യൂ ഗിനിയയില്‍ മണ്ണിടിച്ചിലിൽ 100 മരണം; ഒരു ​ഗ്രാമം മുഴുവൻ മണ്ണിനടിയിൽ; മരണ സംഖ്യ ഉയര്‍ന്നേക്കും

പസഫിക് രാജ്യമായ പാപുവ ന്യൂ ഗിനിയയില്‍ മണ്ണിടിച്ചിലിൽ 100 മരണം; ഒരു ​ഗ്രാമം മുഴുവൻ മണ്ണിനടിയിൽ; മരണ സംഖ്യ ഉയര്‍ന്നേക്കും

പോർട്ട് മോർസ്ബി: പാപുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചിലില്‍ 100ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ആളുകള്‍ ഉറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ പാപുവ ന്യൂ ഗിനിയയിലെ എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്.

തെക്കൻ പസഫിക് ദ്വീപ് രാഷ്ട്രത്തിൻ്റെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ (370 മൈൽ) വടക്ക് പടിഞ്ഞാറ്, പ്രാദേശിക സമയം പുലർച്ചെ 3 മണിയോടെ എങ്കാ പ്രവിശ്യയിലെ കാക്കളം വില്ലേജിലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് എബിസി റിപ്പോർട്ടില്‍ പറയുന്നു. എത്ര പേര്‍ മരിച്ചുവെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മരണ സംഖ്യ 100ന് മുകളിലാണെന്നാണ് നിലവിലെ കണക്ക്.

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മണ്ണിനടിയില്‍ പെട്ട മൃതദേഹങ്ങള്‍ നാട്ടുകാര്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വലിയ പാറക്കല്ലുകളും മരങ്ങളും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്നും ഒരു ഗ്രാമവാസി പറഞ്ഞു. "ആളുകൾ അതിരാവിലെ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇത് സംഭവിച്ചത്, ഗ്രാമം മുഴുവൻ താഴേക്ക് പോയി. നൂറിലധികം ആളുകൾ മണ്ണിനടിയിലാണ്'' പോർഗെര വിമൻ ഇൻ ബിസിനസ് അസോസിയേഷൻ പ്രസിഡന്‍റ് എലിസബത്ത് ലാറുമ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.