ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ; പോളിങ് 57 മണ്ഡലങ്ങളില്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ; പോളിങ് 57 മണ്ഡലങ്ങളില്‍

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. 57 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.

ഉത്തര്‍പ്രദേശും പഞ്ചാബും അടക്കം ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡിലുമാണ് നാളെ വോട്ടെടുപ്പ്. 57 മണ്ഡലങ്ങളിലായി 904 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. നരേന്ദ്ര മോഡിയുടെ വാരണാസി ഉള്‍പ്പെടെ ഒട്ടേറെ വിഐപി മണ്ഡലങ്ങളും അവസാന ഘട്ടത്തിലുണ്ട്.

നരേന്ദ്ര മോഡിക്ക് പുറമെ ബോളിവുഡ് നടി കങ്കണ റണാവത്ത്, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ലാലു പ്രസാദ് യാദവിന്റെ മകള്‍ മിര്‍സ ഭാരതി തുടങ്ങിയവരും ജനവിധി തേടും.

2019 ല്‍ 57 സീറ്റില്‍ 32 സീറ്റില്‍ എന്‍ഡിഎ വിജയിച്ചപ്പോള്‍ യുപിഎക്ക് ലഭിച്ചത് ഒമ്പത് സീറ്റുകള്‍ മാത്രമാണ്. ബാക്കി 16 സീറ്റുകളിലായി തൃണമൂല്‍ കോണ്‍ഗ്രസും ബിജെഡിയും വിജയിച്ചു.

എന്നാല്‍ ഇത്തവണ മാറിയ രാഷ്ട്രീയ സാഹചര്യവും കര്‍ഷക സമരവും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി കന്യാകുമാരിയില്‍ ധ്യാനത്തിലാണ്.

നരേന്ദ്ര മോഡി പെരുമാറ്റ ചട്ട ലംഘനം തുടരുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ വൈകുന്നേരം ഇന്ത്യ സഖ്യം ഡല്‍ഹിയില്‍ യോഗം ചേരും. വോട്ടെണ്ണല്‍ ദിവസത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.