എഎപിയില്‍ ചുമതല മാറ്റം; സന്ദീപ് പഥക് പാര്‍ട്ടിയെ നിയന്ത്രിക്കും, മന്ത്രി അതിഷി മര്‍ലെനക്ക് സര്‍ക്കാര്‍ ഭരണ ഏകോപനം

എഎപിയില്‍ ചുമതല മാറ്റം; സന്ദീപ് പഥക് പാര്‍ട്ടിയെ നിയന്ത്രിക്കും, മന്ത്രി അതിഷി മര്‍ലെനക്ക് സര്‍ക്കാര്‍ ഭരണ ഏകോപനം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലിലേക്ക് മടങ്ങിയതോടെ രണ്ടാം നിര നേതൃത്വത്തിന് ചുമതലകള്‍ കൈമാറി ആം ആദ്മി പാര്‍ട്ടി. സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിന് പാര്‍ട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മര്‍ലെനക്ക് സര്‍ക്കാര്‍ ഭരണ ഏകോപനവും നല്‍കി.

അരവിന്ദ് കെജരിവാള്‍ ജയിലിലേക്ക് മടങ്ങിയതില്‍ വലിയ പ്രതിസന്ധിയിലാണ് ആം ആദ്മി പാര്‍ട്ടി. ഇത് മറിക്കടയ്ക്കാനാണ് പാര്‍ട്ടിയുടെ രണ്ടാം നിരയിലേക്ക് ചുമതലകള്‍ കൈമാറിയത്. ജയിലിലേക്ക് കെജരിവാള്‍ മടങ്ങുന്നതിന് തൊട്ട് മുന്‍പ് മുഖ്യമന്ത്രിയുടെ വസതിയില്‍ ഇന്നലെ നേതാക്കളുടെ യോഗം വിളിച്ചിരുന്നു.

അരവിന്ദ് കെജരിവാള്‍, സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്ക്, മന്ത്രിമാരായ സൗരവ് ഭരദ്വാജ് , അതിഷി മര്‍ലീന, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് താല്‍കാലികമായി ചുമതലകള്‍ വീതിച്ച് നല്‍കിയത്.

സന്ദീപ് പഥകിന്റെ ടീമിനൊപ്പം മന്ത്രി സൗരവ് ഭരദ്വാജ് പ്രവര്‍ത്തിക്കും. സുനിത കെജരിവാള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലമിറങ്ങേണ്ടെന്നും കെജരിവാള്‍ നിര്‍ദേശം നല്‍കി.

പാര്‍ട്ടി ഒറ്റക്കെട്ടായി കെജരിവാളിനൊപ്പമാണെന്നും മുഖ്യമന്ത്രിയായി അദേഹം തുടരുമെന്നും സന്ദീപ് പഥക്ക് വ്യക്തമാക്കി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിങിന് നിലവില്‍ ചുമതലകള്‍ നല്‍കിയിട്ടില്ല.

എംപിയായ സഞ്ജയ് സിങിനെ ഇന്ത്യ സഖ്യം അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കും. കുടുംബാധിപത്യം എന്ന ബിജെപി ആരോപണം ഒഴിവാക്കാനാണ് നിലവില്‍ സുനിതയെ ചുമതലകളിലേക്ക് കൊണ്ടുവരാന്‍ കെജരിവാള്‍ മടിക്കുന്നതെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലാകും പാര്‍ട്ടിയിലെ കൂടുതല്‍ നീക്കങ്ങള്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.