ഉത്തരാഖണ്ഡില്‍ ട്രക്കിങിനിടെ അപകടം: മരിച്ചവരില്‍ രണ്ട് മലയാളികള്‍; പാലക്കാട് തിരുവനന്തപുരം സ്വദേശികള്‍

ഉത്തരാഖണ്ഡില്‍ ട്രക്കിങിനിടെ അപകടം: മരിച്ചവരില്‍ രണ്ട് മലയാളികള്‍; പാലക്കാട് തിരുവനന്തപുരം സ്വദേശികള്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ട്രക്കിങിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളികളും. ബംഗളുരു ജക്കൂരില്‍ താമസിക്കുന്ന തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നിവരാണ് മരിച്ചത്.

അഞ്ച് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാണാതായവരില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാകം മേഖലയിലാണ് ചൊവ്വാഴ്ച രാത്രി അപകടം നടന്നത്. മോശം കലാവസ്ഥയെ തുടര്‍ന്നാണ് അപകടം.

കര്‍ണാടക മൗണ്ടനറിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ ട്രക്കിങിന് പോയ 22 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. മരിച്ച സിന്ധു ഡെല്ലില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകര്‍ എസ്ബിഐയില്‍ നിന്ന് സീനിയര്‍ മാനേജറായി വിരമിച്ചയാളാണ്.

മൂന്ന് പ്രാദേശിക ഗൈഡുകള്‍ക്ക് പുറമെ കര്‍ണാടകയില്‍ നിന്ന് 18 ട്രക്കര്‍മാരും മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാളും സംഘത്തിലുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ട്രക്കിങ് സംഘം ചൊവ്വാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ശാസ്ത്രതാല്‍ മയാലിയിലെ ഉയര്‍ന്ന പ്രദേശത്താണ് ട്രെക്കിങ് ആരംഭിച്ചത്.

ലക്ഷ്യ സ്ഥാനത്ത് എത്തിയ സംഘം തിരിച്ചുള്ള യാത്രാ മധ്യേ ഉച്ചയ്ക്ക് രണ്ട് മണിയോടെയുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒന്‍പത് പേര്‍ ഒറ്റപ്പെട്ടു. പിന്നീട് ഇവര്‍ അപകടത്തില്‍ പെടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.