ന്യൂഡൽഹി: ബിജെപിക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം. രത്തൻ ശാർദ ഓർഗനൈസറിൽ എഴുതിയ ലേഖനത്തിലാണ് ബിജെപിക്ക് വിമർശനം. ജനങ്ങളുടെ ശബ്ദം കേൾക്കാൻ ബിജെപി നേതാക്കൾ ശ്രമിച്ചിട്ടില്ലെന്നും മോഡിയുടെ വ്യക്തിപ്രഭാവത്തിൽ മതിമറന്നെന്നും ലേഖനത്തിൽ വിമർശനം ഉന്നയിക്കുന്നു.
ഈ തിരഞ്ഞെടുപ്പിൽ ബിജെപിയെടുത്ത ഓരോ തീരുമാനങ്ങളും തെറ്റിപ്പോയെന്ന് നിരത്തിക്കൊണ്ടാണ് വിമർശനം. മഹാരാഷ്ട്രയിൽ അജിത് പവാറിനെ മുന്നണിക്കൊപ്പം ചേർത്തത് ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് ലേഖനത്തിൽ പറയുന്നു. പാർട്ടിയുടെ എംപിമാരും മന്ത്രിമാരും നേതാക്കളും ജനങ്ങളിൽ നിന്ന് അകന്നു പോയെന്നും സ്ഥാനാർത്ഥി നിർണായകത്തിൽ അടക്കം വലിയ പാളിച്ചകൾ ഉണ്ടായെന്നും ലേഖനം പറയുന്നു.
കുറച്ച് നാളായിട്ട് ആർഎസ്എസ്-ബിജെപി ബന്ധം അത്ര രസത്തിലല്ല. ഏറ്റവും ഒടുവിലത്തേതായിരുന്നു പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെ പ്രസ്താവന. ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയോടെ ബിജെപിക്ക് മേൽ ആർഎസ്എസ് നിയന്ത്രണം പഴയ പടി ശക്തമായേക്കും. ആർഎസ്എസിന്റെ സഹായം വേണ്ടാത്ത അത്രയും ബിജെപി കരുത്തരായെന്ന് ജെപി നദ്ദ അവകാശപ്പെട്ട തെരഞ്ഞെടുപ്പിലാണ് പാർട്ടിക്ക് തിരിച്ചടിയേറ്റത്. മോഡിയെ മാത്രം ഉയർത്തിക്കാണിച്ച് നടത്തിയ പ്രചാരണമാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ.