എയർ ഇന്ത്യ നൽകിയ ഭക്ഷണത്തിൽ ബ്ലേഡ്; യാത്രക്കാരൻ തിരിച്ചറിഞ്ഞത് ചവയ്ക്കുന്നതിനിടെ

എയർ ഇന്ത്യ നൽകിയ ഭക്ഷണത്തിൽ ബ്ലേഡ്; യാത്രക്കാരൻ തിരിച്ചറിഞ്ഞത് ചവയ്ക്കുന്നതിനിടെ

ബെംഗളൂരു: എയർ ഇന്ത്യ വിമാനത്തിൽനിന്ന് ലഭിച്ച ഉച്ചഭക്ഷണത്തിൽ നിന്ന് ബ്ലേഡ് കിട്ടിയെന്ന പരാതിയുമായി യാത്രക്കാരൻ. ബെംഗളൂരു - സാൻഫ്രാൻസിസ്കോ എയർ ഇന്ത്യ എഐ 175 വിമാനത്തിൽ യാത്ര ചെയ്ത മാധ്യമ പ്രവർത്തകനായ മാത്യു റെസ് പോളിനാണ് ഭക്ഷണത്തിൽ നിന്ന് ബ്ലേഡ് ലഭിച്ചത്.

മധുരക്കിഴങ്ങും ചാട്ടും കഴിക്കുന്നതിനിടെ ലോഹ കഷ്ണത്തിൽ കടിക്കുകയായിരുന്നുവെന്നും കൈയിലെടുത്ത് പരിശോധിക്കുമ്പോഴാണ് ബ്ലേഡാണെന്ന് തിരിച്ചറിഞ്ഞതെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ മാത്യു റെസ് പോൾ വിശദമാക്കി. ഇക്കാര്യം സ്ഥിരീകരിച്ച എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.

എയർ ഇന്ത്യയിൽ നിന്ന് ലഭിച്ച വറുത്ത മധുരക്കിഴങ്ങിലും അത്തിപ്പഴത്തിലും ഒളിഞ്ഞിരുന്നത് ബ്ലേഡ് പോലെ തോന്നിക്കുന്ന ഒരു ലോഹക്കഷ്ണമായിരുന്നു. കുറച്ച് നേരം ചവച്ചതിന് ശേഷമാണ് തനിക്ക് അത് അനുഭവപ്പെട്ടത്. ഭാഗ്യവശാൽ ഒന്നും സംഭവിച്ചില്ല. കുട്ടിക്ക് വിളമ്പിയ ഭക്ഷണത്തിലാണ് ലോഹക്കഷണം ഉണ്ടായിരുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഈ മാസം പത്തിനാണ് മാത്യു പോസ്റ്റിട്ടത്.

അതേസമയം സംഭവത്തിൽ യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ ചീഫ് കസ്റ്റമർ എക്സപീരിയൻസ് ഓഫീസർ രാജേഷ് ഡോഗ്ര രംഗത്തെത്തി. ഭക്ഷണത്തിൽ നിന്ന് വസ്തു കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച അദേഹം അന്വേഷണത്തിൽ പച്ചക്കറി സംസ്കരണ യന്ത്രത്തിൽ നിന്നാണ് ഇത് വന്നതെന്ന് കണ്ടെത്തിയെന്നും വ്യക്തമാക്കി. കട്ടിയുള്ള പച്ചക്കറികൾ അരിഞ്ഞ ശേഷം യന്ത്രം പരിശോധിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ കേറ്ററിങ് പാർട്ടറുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദേഹം അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.