അബുജ: ആഫ്രിക്കൻ നാടായ നൈജീരിയയിൽ കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് നിത്യസംഭവമാകുന്നു. നൈജീരിയയിലെ തെക്കൻ സംസ്ഥാനമായ അജല്ലിയിലെ സെന്റ് മാത്യൂസ് പള്ളിയിലെ ഇടവക വികാരിയായ ഫാ. ക്രിസ്റ്റ്യൻ ഇക്കെയെ ആക്രമികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. എക്വുലോബിയ രൂപതയാണ് ഇക്കാര്യം അറിയിച്ചത്.
ഫാ. ക്രിസ്റ്റ്യനും മറ്റ് ചില ആളുകളും രാവിലെ വിശുദ്ധ കുർബാന നടത്തിയ സെന്റ് മൈക്കിൾസ് പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്നു.
അമാഗു ജങ്ഷനിൽ അവർ എത്തിയപ്പോൾ മൂന്ന് വാഹനങ്ങളിൽ വന്ന ആയുധധാരികളായവർ ഇവരുടെ വാഹനം തടഞ്ഞു. രണ്ടു പേർ രക്ഷപ്പെട്ടങ്കിലും അക്രമികൾ വൈദികനെയും മറ്റൊരാളെയും തട്ടിക്കൊണ്ടുപോയി. കൂടാതെ വാഹനത്തിലുണ്ടായിരുന്നവരുടെ ചില സ്വകാര്യ സാധനങ്ങളും മോഷ്ടിച്ചെന്ന് രൂപതയുടെ ചാൻസലർ ഫാ. ലോറൻസ് നവാങ്ക്വോ ഒരു ദൃക്‌സാക്ഷിയുടെ വിവരണത്തെ അടിസ്ഥാനമാക്കി വെളിപ്പെടുത്തുന്നു.
പ്രിയ സഹോദരീ സഹോദരന്മാരേ, അജല്ലിയിലെ സെന്റ് മാത്യൂസ് ഇടവകയുടെ പ്രാന്തപ്രദേശത്ത് കുർബാന കഴിഞ്ഞ് മടങ്ങുമ്പോൾ തട്ടിക്കൊണ്ടുപോകപ്പെട്ട ഫാദർ ക്രിസ്റ്റ്യൻ ഇക്കയുടെയും ഒഗ്ബോണിയ അനേക്കിൻറെയും മോചനത്തിനായി പ്രാർഥിക്കണമെന്ന് എക്വുലോബിയ രൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇക്കഴിഞ്ഞ അഞ്ചു മാസത്തിനിടെ നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ ഏഴാമത്തെ കത്തോലിക്ക വൈദികനാണ് ഫാ. ക്രിസ്റ്റ്യൻ. മെയ് മാസത്തിൽ, രണ്ട് വൈദികരെയും ജൂൺ മാസത്തിൽ ഒരു വൈദികനെയും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയിരിന്നു. ക്രൈസ്തവര്‍ കൊടിയ ഭീഷണി നേരിടുന്ന ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ.