ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആദ്യഫല സൂചനകൾ പ്രകാരം ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് തിരിച്ചടി. അഞ്ചിടത്ത് കോൺഗ്രസും നാലിടത്ത് തൃണമൂലും ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. ആം ആദ്മിയും ഡിഎംകെയും ജനതാ ദളും ഓരോ സീറ്റിൽ ലീഡ് ചെയ്യുന്നു.
ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് പത്തിനാണ് നടന്നത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാൾ), ദെഹ്‌റ, ഹാമിർപൂർ, നാലഗഡ് (ഹിമാചൽ പ്രദേശ്), ബദരീനാഥ്, മംഗലൂർ (ഉത്തരാഖണ്ഡ്) ജലന്ധർ വെസ്റ്റ് (പഞ്ചാബ്) റുപൗലി(ബിഹാർ) വിക്രവണ്ടി (തമിഴ്നാട് ) അമർവാര (മധ്യപ്രദേശ്) എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ ഉത്തരാഖണ്ഡിലെ ബദരീനാഥിലും മംഗളൂരുവിലും കോൺഗ്രസ് ലീഡ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ബിഹാറിലെ റുപൗലിയിൽ ജെഡിയുവും പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ ആം ആദ്മി പാർട്ടിയും ഹിമാചൽ പ്രദേശിലെ ദെഹ്റയിൽ ബിജെപിയും ഹാമിർപുരിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു.