ഗുജറാത്തില്‍ അപൂര്‍വ വൈറസ് ബാധ: കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു; അതീവ ജാഗ്രത

 ഗുജറാത്തില്‍ അപൂര്‍വ വൈറസ് ബാധ: കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു; അതീവ ജാഗ്രത

ഗാന്ധിനഗര്‍: ഗുജറാത്തില്‍ അപൂര്‍വ വൈറസ് ബാധമൂലം കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ഒരാഴ്ചക്കിടെ ചാന്ദിപുര വൈറസ് ബാധിച്ചാണ് എട്ട് പേര്‍ മരിച്ചത്. മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടും. 15 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഗുജറാത്തില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി. രാജസ്ഥാനില്‍ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശില്‍ നിന്ന് ഒരാളും ചികിത്സ തേടിയതായി ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച സബര്‍കാന്ത ഹിമത്നഗര്‍ സിവില്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധര്‍ ചാന്ദിപുര വൈറസാണ് നാല് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് തിരിച്ചറിഞ്ഞതോടെയാണ് വ്യാപനത്തില്‍ ആശങ്കയുണ്ടാക്കാന്‍ തുടങ്ങിയത്. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എന്‍ഐവി) അയച്ചു. ഇതിന് ശേഷം സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന നാല് കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈറസിനെക്കുറിച്ച് പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ശക്തമായ പനി, മസ്തിഷ്‌ക ജ്വരം എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങള്‍. കൊതുകുകള്‍, ഈച്ചകള്‍ എന്നിവയാണ് രോഗം പരത്തുന്നത്. ചാന്തിപുര വൈറസിന് പ്രത്യേക ചികിത്സയില്ലെങ്കിലും നേരത്തെയുള്ള കണ്ടെത്തല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍, രോഗലക്ഷണ പരിചരണം എന്നിവ മരണങ്ങള്‍ തടയാന്‍ സഹായകമാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.