ഇതാണ് ഇന്ത്യയിലെ യുവജനങ്ങളുടെ അവസ്ഥ; എയര്‍ ഇന്ത്യയിലെ 20,000 രൂപ ശമ്പളമുള്ള ജോലിക്ക് തിക്കി തിരക്കിയത് 25,000 ലധികം പേര്‍

ഇതാണ് ഇന്ത്യയിലെ യുവജനങ്ങളുടെ അവസ്ഥ; എയര്‍ ഇന്ത്യയിലെ 20,000 രൂപ ശമ്പളമുള്ള ജോലിക്ക് തിക്കി തിരക്കിയത് 25,000 ലധികം പേര്‍

മുംബൈ: ഇന്ത്യയിലെ തൊഴില്‍ ഇല്ലായ്മയുടെ നേര്‍ ചിത്രമാണ് മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തു വന്നത്. എയര്‍പോര്‍ട്ട് ലോഡര്‍മാരുടെ ഒഴിവിലേക്ക് നടത്തിയ റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ എത്തിയത് 25,000 ലധികം യുവാക്കളാണ്.

ജോലിക്ക് അപേക്ഷിക്കാനുള്ള ഫോറം വാങ്ങാന്‍ തിരക്കു കൂട്ടിയ പല യുവാക്കള്‍ക്കും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് യുവാക്കള്‍ എത്തിയത്.

2216 ഒഴിവുകള്‍ മാത്രമാണ് എയര്‍പോര്‍ട്ട് ലോഡര്‍മാരുടെ തസ്തികയില്‍ ഉണ്ടായിരുന്നത്. രാജ്യത്തെ പ്രധാന എയര്‍പോര്‍ട്ടുകളിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് സേവനങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡാണ്.

ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് വര്‍ധിച്ചതോടെ എയര്‍ ഇന്ത്യ അധികൃതരും വലഞ്ഞു പോയി. ഭക്ഷണമോ വെള്ളമോ പോലുമില്ലാതെ യുവാക്കള്‍ ജോലിക്കായി ക്യൂ നിന്ന് വലഞ്ഞു.

20,000 മുതല്‍ 25,000 വരെയാണ് ലോഡര്‍മാരുടെ ശമ്പളം. ഓവര്‍ടൈം ജോലികൂടിയാകുമ്പോള്‍ 30,000 രൂപ ശമ്പളം ലഭിക്കും. ഇത് കരുതിയാണ് യുവാക്കള്‍ ജോലിക്കായി ഓടിയെത്തിയത്. ഒരു വിമാനത്തില്‍ ലഗേജ്, കാര്‍ഗോ, ഭക്ഷണവ ിതരണം എന്നിവയ്ക്കായി അഞ്ചോളം ലോഡര്‍മാരെ ആവശ്യമുണ്ട്.

അടിസ്ഥാന വിദ്യാഭ്യാസം മാത്രമാണ് വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉദ്യോഗാര്‍ത്ഥിക്ക് ശാരീരികക്ഷമത അത്യാവശ്യമാണ്. 400 ഉം 600 ഉം കിലോമീറ്റര്‍ താണ്ടിയാണ് പലരും ജോലി്ക്കായി എത്തിയത്.

ഗുജറാത്തില്‍ കേവലം 10 പോസ്റ്റിലേക്ക് 1800 ലധികം പേര്‍ തിക്കിതിരക്കിയെത്തിയതിന്റെ വീഡിയോ വൈറലായി ദിവസങ്ങള്‍ക്കകമാണ് ഇപ്പോള്‍ മുംബൈ വിമാനത്താവളത്തിലെ ചിത്രങ്ങളും പുറത്തു വരുന്നത്.

ഗുജറാത്തില്‍ ഭറൂച് ജില്ലയില്‍പ്പെട്ട അങ്ക്ലേശ്വറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കായി യുവാക്കള്‍ തിക്കിതിരക്കിയപ്പോള്‍ സ്ഥാപനത്തിന്റെ പൂമുഖത്തിലെ കൈവരി തകര്‍ന്നതും വീഡിയോയിലുണ്ടായിരുന്നു.

മുംബൈ എയര്‍പോര്‍ട്ടിലെ യുവാക്കളുടെ തിരക്കില്‍ കോണ്‍ഗ്രസ് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ വളരെയധികം രൂക്ഷമായതിനാല്‍ യുവജനങ്ങള്‍ റഷ്യയ്ക്കും ഇസ്രയേലിനും വേണ്ടി പോലും യുദ്ധം ചെയ്യാന്‍ പോകുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.