പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഖാലിസ്ഥാന്റെ ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഖാലിസ്ഥാന്റെ ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്

ന്യൂഡൽഹി: വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം. സിപിഎം രാജ്യസഭാ എം.പിമാരായ വി. ശിവദാസനും എ.എ. റഹീമിനുമാണ് ഞായറാഴ്ച രാത്രി വൈകി സന്ദേശം ലഭിച്ചത്. ഖാലിസ്ഥാൻ അനകൂലമല്ലെങ്കിൽ എം.പിമാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ പറയുന്നു.

ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ജിഒകെ പട്‌വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന പേരിലുള്ള സന്ദേശം ലഭിച്ചത്. ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖാലിസ്ഥാൻ ഹിത പരിശോധന സന്ദേശം ഉയർത്തി പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നുമായിരുന്നു സന്ദേശം. അതനുഭവിക്കേണ്ടെങ്കിൽ എം.പിമാർ വീട്ടിലിരിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.

ഇരുവരും ഉടൻ തന്നെ ഡൽഹി പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് വിവര ശേഖരണത്തിന് വീട്ടിലെത്തി. പുതിയ ഭീഷണിയെത്തുടർന്ന് പാർലമെന്റിൽ സുരക്ഷ ശക്തമാക്കും. അതേസമയം പതിനെട്ടാം ലോക്സഭയിലെ ആദ്യ ബജറ്റ് സമ്മേളനം ഇന്നാണ് ആരംഭിക്കുന്നത്. നാളെയാണ് കേന്ദ്ര ബജറ്റ്. സാമ്പത്തിക സർവേ ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.