ലക്ഷ്യം വികസിത ഭാരതം: നാളെ അവതരിപ്പിക്കുന്നത് ജനകീയ ബജറ്റെന്ന് പ്രധാനമന്ത്രി

ലക്ഷ്യം വികസിത ഭാരതം: നാളെ അവതരിപ്പിക്കുന്നത്  ജനകീയ ബജറ്റെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വികസിത ഭാരതം ലക്ഷ്യമാക്കിയുളള ജനകീയ ബജറ്റായിരിക്കും നാളെ അവതരിപ്പിക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരുമിച്ച് പോരാടാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഡി.

നാളെ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ദിശാ സൂചിക നല്‍കുന്നതായിരിക്കും. അടുത്ത അഞ്ച് വര്‍ഷത്തെ കര്‍മ പരിപാടികള്‍ തീരുമാനിക്കുന്നതായിരിക്കും ബജറ്റ്.

2047 ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുക. മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ ഗ്യാരണ്ടികള്‍ പടിപടിയായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സാമ്പത്തിക മുന്നേറ്റവുമായി ബന്ധപ്പെട്ട് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഏറ്റവുമധികം അവസരങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും മോഡി പറഞ്ഞു.

ജനാധിപത്യത്തിന്റെ അഭിമാന യാത്രയിലെ സുപ്രധാന ലക്ഷ്യസ്ഥാനമാണ് ബജറ്റ് സെഷന്‍. 60 വര്‍ഷത്തിന് ശേഷം ഒരു സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വന്നത് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ കരുത്ത് പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.