ബോസ്റ്റൺ : അമേരിക്കയിൽ തിരുപ്പിറവി ദൃശ്യത്തിനടുത്തായി സ്ഥാപിച്ച സാത്താനിക പ്രതിമ നീക്കം ചെയ്തു. ന്യൂ ഹാംപ്ഷയറിലെ ബോസ്റ്റണിലെ കോൺകോർഡിൽ സ്റ്റേറ്റ് ഹൗസിന് സമീപം പ്രദർശിപ്പിച്ച പ്രതിമയാണ് ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് നീക്കം ചെയ്തത്.
ആടിന്റെ തലയോടുകൂടിയ കറുത്ത പൈശാചിക പ്രതിമ സാത്താനിക് ടെമ്പിൾ എന്ന പൈശാചിക സംഘടനയുമായി ബന്ധപ്പെട്ടവരാണ് സ്ഥാപിച്ചത്. വൈദിക വസ്ത്രവും ഊറാറയ്ക്ക് സമാനമായ തുണിയും ധരിപ്പിച്ച പ്രതിമയുടെ വലത് കയ്യിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമായ ലിലായും ഇടത് കയ്യിൽ ഒരു ആപ്പിളും ഉണ്ടായിരുന്നു. ഉൽപത്തി പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത് പോലെ ആദാമിൻ്റെയും ഹവ്വയുടെയും പതനത്തെ സൂചിപ്പിക്കാനായാണ് ആപ്പിൾ കൈയ്യിൽ നൽകിയത്.
പ്രതിമയുടെ പിന്നിലെ ലക്ഷ്യം മത തുല്യതയല്ല മറിച്ച് മതവിരുദ്ധ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുവാൻ ചിലർ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്ന് സിറ്റി കൗൺസിൽ മീറ്റിംഗിനിടെ മേയർ ബൈറോൺ ചാംപ്ളിൻ പറഞ്ഞിരിന്നു.
അതേസമയം ഇതേസ്ഥലത്ത് സമാനമായ പ്രതിമ വീണ്ടും സ്ഥാപിക്കുമോയെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. സാത്താനിക് ടെമ്പിൾ അംഗവും ന്യൂമാർക്കറ്റിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയുമായ റീഡ് എലൻ അതേ സ്ഥലത്ത് പുതിയ പ്രതിമ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.