ലണ്ടൻ : യുകെയിലും അയര്‍ലന്‍ഡിലും ആഞ്ഞുവീശിയ എയോവിന്‍ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടമുണ്ടാക്കി. അയര്‍ലന്‍ഡില്‍ കാറിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി തടസം നേരിട്ടു. പലയിടത്തും ഗതാഗത കുരുക്കനുഭവപ്പെട്ടു.
പല ഭാഗങ്ങളിലും മൊബൈല്‍ നെറ്റ് വര്‍ക്കുകളേയും എയോവിന്‍ ബാധിച്ചു. ഗ്ലാസ്‌ഗോയിലെ സെലസ്റ്റിക് പാര്‍ക് സ്റ്റേഡിയത്തിന് കാറ്റില്‍ നാശ നഷ്ടമുണ്ടായി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പോര്‍ട്ടാഡൗണില്‍ മലയാളി കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ചിമ്മിനി തകര്‍ന്ന് വീണെങ്കിലും ദുരന്തമൊഴിവായി.
യുകെയില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. സ്‌കോട്‌ലന്‍ഡിലെ ട്രെയ്ന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. സ്‌കൂളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും അടച്ചിട്ടിരിക്കുകയാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ചയും അവധിയാണ്. കനത്ത കാറ്റില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കുണ്ടായ നാശ നഷ്ടങ്ങള്‍ അറ്റകുറ്റപ്പണി നടക്കുന്നതിനും ശുചീകരിക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.