ട്രംപിന്റെ തീരുവ പ്രഖ്യാപനം: ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തി വച്ച് അമേരിക്കന്‍ കമ്പനികള്‍

ട്രംപിന്റെ തീരുവ പ്രഖ്യാപനം: ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തി വച്ച് അമേരിക്കന്‍ കമ്പനികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെ അമേരിക്കയിലെ പ്രമുഖ റീട്ടെയിലര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്.

ആമസോണ്‍, വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ്, ഗ്യാപ്പ് തുടങ്ങിയ പ്രമുഖരാണ് ഓര്‍ഡറുകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചത്. കയറ്റുമതിക്കാര്‍ക്ക് ഇതുസംബന്ധിച്ച് ഇ-മെയിലുകള്‍ ലഭിച്ചതായാണ് അറിയുന്നത്.

അധിക ഇറക്കുമതി തീരുവയുടെ ഭാരം തങ്ങള്‍ക്ക് താങ്ങാനാവില്ലെന്നും കയറ്റുമതിക്കാര്‍ തന്നെ അത് ഏറ്റെടുക്കണമെന്നും അമേരിക്കന്‍ റീട്ടെയിലര്‍മാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഉയര്‍ന്ന താരിഫ് നല്‍കി ഇന്ത്യയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ ചെലവ് ഇപ്പോഴുള്ളതിന്റെ മുപ്പത് ശതമാനത്തോളം വര്‍ധിക്കുമെന്നാണ് കരുതുന്നത്. അമേരിക്കയിലേക്കുള്ള ഓര്‍ഡറുകളില്‍ നാല്‍പത് മുതല്‍ അമ്പത് ശതമാനംവരെ കുറവുണ്ടാകുമെന്നും ഇതിലൂടെ 4-5 ബില്യണ്‍ ഡോളര്‍ നഷ്ടം ഇന്ത്യയ്ക്കുണ്ടാവുമെന്നും കണക്കാക്കപ്പെടുന്നു.

ടെക്സ്‌റ്റൈയില്‍സ്, ആഭരണങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് പ്രധാനമായും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യന്‍ തുണിത്തരങ്ങളും വസ്ത്രങ്ങളും ഏറ്റവുമധികം കയറ്റി അയയ്ക്കുന്ന രാജ്യമാണ് അമേരിക്ക. ഇന്ത്യയില്‍ നിന്നുള്ള വസ്ത്ര കയറ്റുമതിയുടെ 28 ശതമാനവും അമേരിക്കയിലേക്കാണ്.

കോടികളാണ് ഇതിലൂടെ ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് അമേരിക്കന്‍ കമ്പനികള്‍ വിട്ടു നില്‍ക്കുന്നത് ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേട്ടമാകും. രണ്ട് രാജ്യങ്ങള്‍ക്കും ഇരുപത് ശതമാനം മാത്രമാണ് ഇറക്കുമതി ചുങ്കം.

അതേസമയം ട്രംപിന്റെ അമ്പത് ശതമാനം ഇറക്കുമതി തീരുവയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. രാജ്യത്തെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യം ബലി കഴിക്കുന്ന ഒരു നടപടിക്കുമില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ വ്യക്തമാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.