ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ അക്രമവും വംശീയതയും നടക്കുന്നുവെന്ന ആരോപണവുമായി അസര്‍ബൈജാനില്‍ ഖലിസ്ഥാന്‍ അന്താരാഷ്ട്ര സമ്മേളനം. ഇന്ത്യയിലെ സിഖുകാര്‍ക്കും മറ്റ് 'ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ വംശീയതയും അക്രമവും: യഥാര്‍ഥ അവസ്ഥ' എന്ന പേരിലായിരുന്നു സമ്മേളനം.
ബാകു ഇനിഷ്യേറ്റീവ് ഗ്രൂപ്പ് സംഘടിപ്പിച്ച ഈ പരിപാടി, ഖലിസ്ഥാന്‍ വാദത്തെ ആഗോളവല്‍ക്കരിക്കാനും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനും അസര്‍ബൈജാന്‍-പാകിസ്ഥാന്‍-തുര്‍ക്കി കൂട്ടുകെട്ടിന്റെ നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഖലിസ്ഥാന്‍ ഭീകരവാദികളും പാക് ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുത്തു. ബാകു ഇനിഷ്യേറ്റീവ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ബാസ് അബ്ബാസോവ്, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ മനുഷ്യാവകാശ, ന്യൂനപക്ഷ കാര്യമന്ത്രി രമേശ് സിങ് അറോറ, കാനഡയിലെയും യു.കെയിലെയും സിഖ് ഫെഡറേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.
കാനഡയില്‍ 2023 ല്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ പ്രവര്‍ത്തകന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന് വേണ്ടി ഒരു മിനിറ്റ് മൗനമാചരിച്ചാണ് പരിപാടി ആരംഭിച്ചത്. നിജ്ജാറിനെ പ്രസ്ഥാനത്തിന്റെ രക്തസാക്ഷിയായി ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം.
പ്രാദേശിക വാദങ്ങള്‍ക്കപ്പുറം ഐക്യരാഷ്ട്രസഭയില്‍ വിഷയം എത്തിക്കാനുള്ള തന്ത്രമാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയെ ഉപയോഗിച്ച് ഇന്ത്യയിലെ നിയമ വിരുദ്ധമായ കൊലപാതകങ്ങള്‍ അന്വേഷിപ്പിക്കണണെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു.
നാഗോര്‍ണോ-കറാബാഖ് യുദ്ധത്തില്‍ അര്‍മേനിയയെ ഇന്ത്യ പിന്തുണച്ചതിന് ശേഷം പാകിസ്ഥാന്റെ ഇന്ത്യ വിരുദ്ധ അജണ്ടയ്ക്കൊപ്പമാണ് അസര്‍ബൈജാനും. അസര്‍ബൈജാനി സ്റ്റേറ്റ് മീഡിയയും തിങ്ക് ടാങ്കുകളും 'ഇന്ത്യന്‍ അധിനിവേശ ജമ്മു കശ്മീര്‍ എന്ന പദം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.