റിപ്പബ്ലിക് ദിനത്തില്‍ ഒഡിഷയില്‍ മത്സ്യ-മാംസ വില്‍പനയ്ക്ക് നിരോധനം; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ജില്ലാ കളക്ടര്‍

റിപ്പബ്ലിക് ദിനത്തില്‍ ഒഡിഷയില്‍ മത്സ്യ-മാംസ വില്‍പനയ്ക്ക് നിരോധനം; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ജില്ലാ കളക്ടര്‍

ഭുവനേശ്വര്‍: ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഒഡിഷയില്‍ മാംസാഹാര വില്‍പനയ്ക്ക് നിരോധനം. ഒഡിഷയിലെ കോരാപുട്ട് ജില്ലയിലാണ് അന്നേ ദിവസം ചന്തകളില്‍ കോഴി, മത്സ്യം, മുട്ട എന്നിവ ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പടുത്തിയത്.

കോരാപുട്ട് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും നിരോധനം സംബന്ധിച്ച് കത്ത് നല്‍കി. തഹസില്‍ദാര്‍മാര്‍ക്കും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍മാര്‍ക്കും എക്സിക്യൂട്ടീവ് ഓഫിസര്‍മാര്‍ക്കുമാണ് കത്ത് നല്‍കിയിട്ടുള്ളത്. പ്രദേശങ്ങളില്‍ അന്നേ ദിവസം ഭക്ഷ്യ വിഭവങ്ങളുടെ വില്‍പന നടക്കുന്നില്ലെന്ന് ഇവര്‍ ഉറപ്പാക്കണമെന്ന് കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇത്തരം ഭക്ഷ്യ വിഭവങ്ങളുടെ വില്‍പന നിരോധിക്കുന്നതിന് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ അധികാര പരിധിയില്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കാനും ഔദ്യോഗിക കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ പിന്തുടരുന്ന രീതിക്ക് സമാനമാണിത്. അഹിംസയുടെ പ്രധാന്യം വിളിച്ചോതി ഈ ദിനം ആചരിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നില്‍ ലക്ഷ്യമിടുന്നതെന്നാണ് കോരാപുട്ട് ജില്ലാ കളക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് കോരാപുട്ട് ജില്ലയിലുടനീളം ഉത്തരവ് ശരിയായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉടനടി നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം അയോധ്യ ധാമിലെ ഹോട്ടലുകളിലും റെസ്റ്റേറന്റുകളിലും സസ്യേതര ഭക്ഷണത്തിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തുമെന്ന് അയോധ്യ ഭക്ഷ്യ കമ്മിഷണര്‍ മണിക് ചന്ദ്ര സിങ് ജനുവരി 10 ന് പ്രഖ്യാപിച്ചിരുന്നു. നിരോധനത്തില്‍ ഓണ്‍ലൈന്‍ ഡെലിവറികളും ഉള്‍പ്പെടും. കൂടാതെ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ തീരുമാനത്തിന് പഞ്ചാബ് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പഞ്ചാബ് ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.