'പൊതുകിണറില്‍ നിന്നും വെള്ളമെടുക്കരുത്; കാട്ടില്‍ നിന്ന് വിറക് ശേഖരിക്കരുത്': ക്രിസ്തു മതത്തിലേക്ക് മാറിയ കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്

'പൊതുകിണറില്‍ നിന്നും വെള്ളമെടുക്കരുത്; കാട്ടില്‍ നിന്ന് വിറക് ശേഖരിക്കരുത്': ക്രിസ്തു മതത്തിലേക്ക് മാറിയ കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്

റാഞ്ചി: പുതുതായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കുടുംബങ്ങള്‍ക്ക് ഊരുവിലക്കുമായി ഗ്രാമീണര്‍. ജാര്‍ഖണ്ഡിലെ സിങ്ഭും ജില്ലയില്‍ ഹല്‍ദി പൊഖാര്‍ ഗ്രാമത്തിലാണ് സംഭവം.

ക്രിസ്തു മതത്തിലേക്ക് മാറിയ നാല് കുടുംബങ്ങളെ പൊതുകുളത്തില്‍ നിന്ന് വെള്ളമെടുക്കുന്നതിനും കാട്ടില്‍ നിന്ന് വിറക് ശേഖരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഗ്രാമത്തിലെ തീവ്ര ഹിന്ദു വിഭാഗക്കാര്‍. പരാതി ഉയര്‍ന്നതോടെ പൊലീസും റവന്യൂ അധികൃതരും ഇടപെട്ട് ഗ്രാമതല യോഗത്തിലൂടെ പ്രശ്നം പരിഹരിച്ചതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഗ്രാമത്തിലെ പൊതുകുളത്തില്‍ നിന്നും കിണറില്‍ നിന്നും വെള്ളമെടുക്കുന്നതില്‍ നിന്ന് തടഞ്ഞുവെന്നും കാട്ടില്‍ പോയി വിറക് ശേഖരിക്കുന്നത് വിലക്കിയെന്നും പരാതിക്കാരായ കുടുംബങ്ങള്‍ പറഞ്ഞു.

അതേസമയം തങ്ങളുടെ മതം, സംസ്‌കാരം, പരമ്പരാഗത വിശ്വാസ പ്രമാണങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് എതിര്‍പക്ഷം അവകാശപ്പെട്ടു.

മൂന്ന് കുടുംബങ്ങള്‍ നേരത്തെ തന്നെ ക്രിസ്തു മതത്തിലേക്ക് മാറിയിരുന്നു. അടുത്തിടെ ഒരു കുടുംബം കൂടി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. അതോടെയാണ് ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. തങ്ങള്‍ ഗ്രാമം സന്ദര്‍ശിച്ച് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയെന്ന് കുമാര്‍ദുംഗി പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് രഞ്ജിത് ഓറോണ്‍ പറഞ്ഞു.

ഗ്രാമീണരെ മുഴുവന്‍ വിളിച്ചു വരുത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ ബഹിഷ്‌കരണം കുറ്റകൃത്യമാണെന്നും ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനി എന്തെങ്കിലും സംഭവങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ തങ്ങളെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.