ഇറാന്‍ നേതൃത്വത്തിലെ 'അദൃശ്യ വനിത': ആരാണ് മന്‍സൂറ ഖോജസ്‌തേ ബാഗേര്‍സദെ?..

ഇറാന്‍ നേതൃത്വത്തിലെ 'അദൃശ്യ വനിത': ആരാണ് മന്‍സൂറ ഖോജസ്‌തേ ബാഗേര്‍സദെ?..

മുപ്പത്തേഴ് വര്‍ഷക്കാലം ഇറാന്റെ പരമോന്നത നേതാവായി അധികാരത്തിന്റെ ഉന്നത പദവി അലങ്കരിച്ച ആയത്തുള്ള അലി ഖൊമേനിയെ(87) അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വന്‍ വ്യോമാക്രമണത്തിലാണ് ശനിയാഴ്ച വധിച്ചത്.

1939 ഏപ്രില്‍ 19 നാണ് ജനനം. 1989 ലാണ് അദേഹം ഇറാന്റെ പരമോന്നത നേതൃ സ്ഥാനത്തെത്തിയത്. അതിന് മുന്‍പ് 1981 മുതല്‍ 1989 വരെ രണ്ട് വട്ടം പ്രസിഡന്റായിരുന്നു. 1979 ലെ ഇറാനിയന്‍ വിപ്ലവ കാലത്താണ് ഖൊമേനിയുടെ നേതൃ പദവിയിലേക്കുള്ള തുടക്കം.

അങ്ങനെ ഏതാണ്ട് അര നൂറ്റാണ്ട് ഇറാന്റെ സുപ്രീം നേതാവായിരുന്ന ഖൊമേനിയുടെ ഭാര്യയെപ്പറ്റി പുറം ലോകത്തിന് കാര്യമായ അറിവില്ല. ഭര്‍ത്താവ് രാജ്യത്തെ പരമോന്നത നേതാവായിരിക്കുമ്പോഴും അവര്‍ അധികാരത്തിന്റെ ഇടനാഴിയിലെ 'അദൃശ്യ വനിത'യായി തുടര്‍ന്നു.

ഖൊമേനിയ്‌ക്കൊപ്പം കുടുംബാംഗങ്ങളില്‍ ചിലര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അദേഹത്തിന്റെ ഭാര്യയെക്കുറിച്ച് പരാമര്‍ശമില്ല. മന്‍സൂറ ഖോജസ്‌തേ ബാഗേര്‍സദെയാണ് ഖമനേയിയുടെ ഭാര്യ. 1964 ലാണ് ആയത്തുല്ല അലി ഖൊമേനി മന്‍സൂറയെ വിവാഹം കഴിച്ചത്.

മഷ്ഹദിലെ മതപരമായി അറിയപ്പെടുന്ന ഒരു വ്യാപാരി കുടുംബത്തില്‍ 1947 ലാണ് മന്‍സൂറ ജനിച്ചത്. പിതാവ്, മുഹമ്മദ് ഇസ്മയില്‍ ഖോജസ്‌തേ ബാഗേര്‍സദെ നഗരത്തിലെ പ്രമുഖ വ്യാപാരിയായിരുന്നു.

മന്‍സൂറ പൊതുവേദിയില്‍ വരുന്നത് വളരെ വിരളമായിരുന്നു. അവരുടെ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുമുള്ളൂ. അതുമൂലമാണ് മന്‍സൂറയെ ഇറാനിയന്‍ നേതൃത്വത്തിലെ 'അദൃശ്യ വനിത' എന്ന് വിശേഷിപ്പിക്കുന്നത്.

ഇറാനിയന്‍ വിപ്ലവത്തിന്റെ സമയത്ത് ആയത്തുല്ല അലി ഖൊമേനിയെ ഷായുടെ ഭരണകൂടം പലതവണ തടവിലാക്കിയിരുന്നു. അക്കാലത്ത് മന്‍സൂറ അദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ നിശബ്ദമായി പിന്തുണച്ചിരുന്നു. ഖൊമേനി തടവിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിലും ആയിരിക്കുമ്പോള്‍ വീട്ടുകാര്യങ്ങളെല്ലാം മന്‍സൂറ കൈകാര്യം ചെയ്തുവെന്ന് ചില രേഖകള്‍ വ്യക്തമാക്കുന്നു.

അതേസമയം സന്ദേശങ്ങള്‍ കൈമാറാനും സഹപ്രവര്‍ത്തകരുമായി ബന്ധം നിലനിര്‍ത്താനും ഭര്‍ത്താവിനെ അവര്‍ സഹായിച്ചതായും ചില വിവരണങ്ങളില്‍ കാണുന്നു. ഔദ്യോഗിക സ്ഥാനങ്ങളൊന്നും അവര്‍ വഹിച്ചിരുന്നില്ല എന്നും പറയുന്നു.

1990 കളില്‍ പുറത്തു വന്ന അവരുടെ അപൂര്‍വ അഭിമുഖങ്ങളിലൊന്നില്‍, ഭര്‍ത്താവ് രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോള്‍ താന്‍ വീട്ടില്‍ കുടുംബ ജീവിതത്തിന് ആവശ്യമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ആയത്തുല്ല അലി ഖൊമേനിക്കും മന്‍സൂറയ്ക്കും നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമടക്കം ആറ് കുട്ടികളാണുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.