ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ബിസിനസ് ഫോറത്തിന് ശേഷമായിരിക്കും കരാറില്‍ ഒപ്പ് വെക്കുകയെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണ്‍ വ്യക്തമാക്കി.

ഐടി, ബിസിനസ് മേഖലകളിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഏറെ ഗുണകരമാണ് പുതിയ കരാര്‍. വൈദഗ്ധ്യമുള്ള ഇന്ത്യക്കാര്‍ക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകള്‍ ന്യൂസിലന്‍ഡ് അനുവദിക്കും. ഈ വിസയില്‍ മൂന്ന് വര്‍ഷം വരെ അവിടെ താമസിച്ച് ജോലി ചെയ്യാന്‍ സാധിക്കും.

കൂടാതെ ന്യൂസിലന്‍ഡിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കും നികുതി ഒഴിവാകും. തിരിച്ച്, ന്യൂസിലന്‍ഡില്‍ നിന്നുള്ള 95 ശതമാനം ഉല്‍പന്നങ്ങള്‍ക്കും ഇന്ത്യ നികുതി ഇളവ് നല്‍കും. കമ്പിളി, കല്‍ക്കരി, തടി, വൈന്‍, ബ്ലൂബെറി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ഇന്ത്യയിലെ കര്‍ഷകരുടെയും ആഭ്യന്തര വ്യവസായികളുടെയും താല്‍പര്യം സംരക്ഷിക്കാന്‍ ക്ഷീര ഉല്‍പന്നങ്ങളായ പാല്‍, തൈര്, ചീസ് തുടങ്ങിയവയ്ക്കും സവാള, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, പാചക എണ്ണ, റബ്ബര്‍ എന്നിവയ്ക്കും നികുതി ഇളവ് നല്‍കില്ല. ഈ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിലൂടെ ആഭ്യന്തര വിപണിയിലെ തിരിച്ചടി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള വ്യാപാരം 130 കോടി ഡോളറാണ്. സേവന മേഖല കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 240 കോടി ഡോളറോളം വരും. പുതിയ കരാര്‍ ഒപ്പിടുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണ്‍ പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി (ഏകദേശം 42,000 കോടി രൂപ) ഇരട്ടിയാക്കുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.