'ഇന്ധന വില കുറച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തേണ്ടി വരും': വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി വിമാനക്കമ്പനികള്‍; ആശങ്കയില്‍ പ്രവാസികള്‍

'ഇന്ധന വില കുറച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തേണ്ടി വരും': വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി വിമാനക്കമ്പനികള്‍; ആശങ്കയില്‍ പ്രവാസികള്‍

ന്യൂഡല്‍ഹി: ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സ്‌പൈസ് ജെറ്റും ഉള്‍പ്പെട്ട ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് കത്ത് നല്‍കി.

രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് വിമാനക്കമ്പനികളുടെ ആവശ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വ്യോമയാന മേഖല നേരിടുന്നതെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എ.ടി.എഫ്) വില പുനര്‍നിര്‍ണയിക്കണമെന്നും സാമ്പത്തിക പിന്തുണ നല്‍കണമെന്നുമാണ് ആവശ്യം. ഇല്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തേണ്ടി വരും. ആഭ്യന്തര സര്‍വീസിനായുള്ള ഇന്ധനത്തിന് ഈടാക്കുന്ന 11 ശതമാനം എക്‌സൈസ് തീരുവ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

നിലവില്‍ തുടരുന്ന എണ്ണവില നിര്‍ണയ രീതി മാറണം. വിലയിലെ ചാഞ്ചാട്ടം സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും. എ.ടി.എഫിന്റെ വില ലിറ്ററിന് 73 മുതല്‍ 75 രൂപ വരെ ഉയര്‍ന്നു. രാജ്യാന്തര മേഖലയില്‍ ആഘാതം ഗുരുതരമാണ്. വിദേശ സര്‍വീസുകളേറെയും നഷ്ടത്തിലാണെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.