ഭുവനേശ്വർ: ഒഡീഷയിലെ കന്ധമാലിൽ നടന്ന ക്രൂരമായ ക്രൈസ്തവ വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എ.എസ്. നായിഡു കമ്മിഷൻ റിപ്പോർട്ട് അപ്രത്യക്ഷമായ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി മോഹൻ ചരൺ മാജി.
ഇതിന്റെ ഭാഗമായി സിഐഡി അന്വേഷണത്തിനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. വിഎച്ച്പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തെക്കുറിച്ചും തുടർന്ന് കന്ധമാലിൽ ക്രൈസ്തവ സമൂഹത്തിനുനേരെ അരങ്ങേറിയ ആസൂത്രിത ആക്രമണങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയ കമ്മിഷനാണ് ജസ്റ്റിസ് എ.എസ്. നായിഡു കമ്മിഷൻ.
മുൻ ബിജു ജനതാദൾ സർക്കാരിന്റെ ഭരണകാലത്തുണ്ടായ കലാപത്തെക്കുറിച്ചുള്ള അന്വേഷണ ചുമതല ആ സമയത്ത് ഭുവനേശ്വർ-കട്ടക് കമ്മിഷണർക്കായിരുന്നു. 2008 ഓഗസ്റ്റ് 25 നാണ് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ സംഭവങ്ങളിൽ തീവ്ര ഹൈന്ദവവാദികൾ ക്രൈസ്തവർക്ക് നേരെ കടുത്ത അക്രമങ്ങളാണ് അഴിച്ചുവിട്ടത്.
അനേകം ക്രൈസ്തവരെ നിഷ്കരുണം കൊലപ്പെടുത്തുകയും മുന്നൂറിലധികം ദേവാലയങ്ങൾ അഗ്നിക്കിരയാക്കുകയും പതിനായിരക്കണക്കിന് ക്രിസ്തീയ ഭവനങ്ങൾ കൊള്ളയടിക്കുകയും ചെയ്തുകൊണ്ടുള്ള ഹിന്ദുത്വവാദികളുടെ നരനായാട്ട് കന്ധമാലിന്റെ ചരിപ്പിൽ ഇന്നും ക്രൈസ്തവരുടെ ഉള്ളിലെ തീരാവേദനയായി അവശേഷിക്കുകയാണ്.