ഇസ്രായേലില്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു

ഇസ്രായേലില്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു

ജെറുസലേം: പാലസ്തീന്‍ തീവ്രവാദികളുടെ ഷെല്‍ ആക്രമത്തില്‍ ഇസ്രായേലില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി സ്വദേശി സൗമ്യ സന്തോഷാണ് (31) കൊല്ലപ്പെട്ടത്. ഇസ്രയേല്‍-പാലസ്തീന്‍ അതിര്‍ത്തിയിലെ തെക്കന്‍ തീരദേശ നഗരമായ അഷ്‌കലോണിലാണ് സംഭവം. കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിയുമായി ബന്ധപ്പെട്ട ആക്രമണങ്ങളുടെ തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ത്തിലാണ് ഷെല്‍ ആക്രമണമുണ്ടായത്.

കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്തു വരികയായിരുന്നു സൗമ്യ. ഇന്നലെ ഭര്‍ത്താവുമായി വീഡിയോകോളില്‍ സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്.  ഇസ്രായേൽ വംശജയായ വയോധികയ്‌ക്കൊപ്പമാണ് സൗമ്യ താമസിച്ചിരുന്നത്. ഷെല്‍ ആക്രമണത്തില്‍ വയോധികയും കൊല്ലപ്പെട്ടു. മറ്റു രണ്ടു പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കൃത്യസമയത്ത് അഭയകേന്ദ്രത്തില്‍ എത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ഇരുവരും കൊല്ലപ്പെട്ടത്. സൗമ്യയുടെ മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്.  ഭര്‍ത്താവ് സന്തോഷും മകനും നാട്ടിലാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ മുന്‍ പഞ്ചായത്ത്മെമ്പര്‍ സതീശന്റേയും സാവിത്രിയുടേയും മകളാണ് സൗമ്യ. 


ഗാസ മുനമ്പില്‍നിന്ന് പലസ്തീന്‍ തീവ്രവാദികള്‍ ചൊവ്വാഴ്ച തെക്കന്‍ ഇസ്രായേലിലേക്കു വന്‍തോതിലാണ് റോക്കറ്റ് ആക്രമണം നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച തീവ്രവാദ ഗ്രൂപ്പുകളുമായുള്ള പോരാട്ടത്തില്‍, ഇസ്രായേലി ഭാഗത്തുണ്ടായ ആദ്യ മരണങ്ങളാണിത്.


ഇസ്രായേലിലേക്കു നൂറുകണക്കിന് റോക്കറ്റുകളാണ് ഹമാസ് തീവ്രവാദികള്‍ വിട്ടത്. ഇസ്രയേലിന്റെ അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഒരു ഘട്ടത്തില്‍ അഞ്ച് മിനിറ്റിനുള്ളില്‍ 137 റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഹമാസ് തീവ്രവാദ സംഘം അവകാശപ്പെട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.