അറബിക്കടലില്‍ 'ടൗട്ടെ' രൂപപ്പെട്ടു: 24 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴയും കാറ്റും തുടരും

അറബിക്കടലില്‍ 'ടൗട്ടെ' രൂപപ്പെട്ടു: 24 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴയും കാറ്റും തുടരും

കൊച്ചി: തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട് കേരള തീരത്തിന് സമാന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി. ടൗട്ടെ എന്ന് പേരിട്ടിട്ടുള്ള ചുഴലിക്കാറ്റ് ഇന്നലെ രാത്രി 11.30 ഓടെയാണ് രൂപപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് സമീപം കണ്ണൂരില്‍ നിന്ന് 290 കിലോമീറ്റര്‍ അകലെയായിട്ടാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമായിരിക്കുകയാണ്. തീരത്തുടനീളം കടലാക്രമണവും തുടരുകയാണ്.

കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ തലായിയില്‍ മീന്‍പിടിത്തത്തിനു പോയ മൂന്ന് പേരെ കാണാതായി, എറണാകുളം ജില്ലയില്‍ മഴക്കെടുതിയിലും കടലാക്രമണത്തിലും രണ്ടുപേര്‍ മരിച്ചു. പെരിയാറില്‍ ഒരാളെ കാണാതായി. വിവിധ തീര ജില്ലകളില്‍ കടലാക്രമണത്തില്‍ നൂറിലേറെ വീടുകള്‍ തകര്‍ന്നു. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ടൗട്ടെ. അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പുണ്ട്. വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് മെയ് 18 ഓടെ ഗുജറാത്ത് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ടൗട്ടെ രൂപപ്പെട്ടതോടെ കേരളത്തില്‍ ശക്തമായ മഴയും കാറ്റും തുടരും. അമേരിക്കന്‍ നേവല്‍ ഏജന്‍സിയായ ജോയിന്റ് ടൈഫൂണ്‍ വാണിംഗ് സെന്ററാണ് അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി ആദ്യം പ്രഖ്യാപിച്ചത്. മണിക്കൂറില്‍ 204 കിലോമീറ്റര്‍ വേഗത്തില്‍ വരെ ചുഴലിക്കാറ്റാന്‍ വീശാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മ്യാന്മാര്‍ ആണ് ചുഴലിക്കാറ്റിന് പല്ലി എന്ന് അര്‍ത്ഥം വരുന്ന ടൗട്ടെ എന്ന പേര് നല്‍കിയത്.

അതേസമയം മെയ് 31-ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. മെയ് 31-ന് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആയിട്ടാവും കേരളത്തില്‍ കാലവര്‍ഷമഴ ആരംഭിക്കുകയെന്നാണ് പ്രവചനം. ടൗട്ടെ ചുഴലിക്കാറ്റിനു ശേഷം 23ാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപം കൊള്ളുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ ഇഒസിയുമായി ബന്ധപ്പെടാം. കാറ്റിനു കൂടുതല്‍ സാധ്യത കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. മത്സ്യബന്ധനത്തിനുളള നിരോധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.