കൊല്ലം: കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയ പാത ഇടിഞ്ഞ സംഭവത്തില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും നീക്കം തുടങ്ങി.
വെള്ളിയാഴ്ചയാണ് നിര്‍മാണത്തിലിരുന്ന കൊട്ടിയം മൈലക്കാടിന് സമീപത്തെ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താണത്. ശിവാലയ കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മാണ ചുമതല.
സംഭവത്തില്‍ ദേശീയ പാത നിര്‍മാണ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസടക്കം കേന്ദ്രം ഇതിനകം നല്‍കി കഴിഞ്ഞു. കരാര്‍ കമ്പനിയുടെ പ്രോജക്ട് മാനേജരെയും റസിഡന്റ് എഞ്ചിനീയറെയും മാറ്റുകയും ചെയ്തിട്ടുണ്ട്.
വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിക്കുമെന്നും സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാന നിര്‍മാണത്തിലും വീഴ്ചയുണ്ടായെന്നും കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം കൂരിയാട് അടക്കം നിര്‍മാണത്തിലിരിക്കെ ദേശീയ പാത തകര്‍ന്നതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങും മുമ്പെയാണ് കൊല്ലം മൈലക്കാടും ദേശീയ പാത തകര്‍ന്നത്. 31.25 കിലോ മീറ്റര്‍ ദൂരം വരുന്ന കടമ്പാട്ടുകോണം കൊല്ലം സ്‌ട്രെച്ചിലാണ് അപകടമുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.