നക്സല്‍ വര്‍ഗീസ് വധം: അവസാന ദൃക്സാക്ഷിയും മരിച്ചു

നക്സല്‍ വര്‍ഗീസ് വധം: അവസാന ദൃക്സാക്ഷിയും മരിച്ചു

തിരുവനന്തപുരം: നക്സല്‍ വര്‍ഗീസ് വധത്തിലെ അവസാന ദൃക്സാക്ഷിയും കേസിലെ 21-ാം സാക്ഷിയുമായിരുന്ന റിട്ട. സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ തൊളിക്കോട് എം.എച്ച്.എസ്. മന്‍സിലില്‍ മുഹമ്മദ് ഹനീഫ (82) അന്തരിച്ചു. കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ ഏറ്റു പറച്ചിലിനെ തുടര്‍ന്നുണ്ടായ കേസില്‍ കോടതി നിയോഗിച്ച കമ്മിഷനു മുന്നില്‍ ഹനീഫ മൊഴി നല്‍കിയിരുന്നു. മുന്‍ ഐ.ജി. കെ.ലക്ഷ്മണയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ നിര്‍ണായകമായത് ഹനീഫയുടെ മൊഴിയായിരുന്നു.

വയനാട്ടിലെ തിരുനെല്ലിക്കാട്ടില്‍ പ്രവര്‍ത്തനം നടത്തിയ നക്സലുകളെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട സി.ആര്‍.പി.എഫിലെ അംഗമായിരുന്നു ഹനീഫ. 1970 ഫെബ്രുവരി 18-നാണ് വര്‍ഗീസിനെ പിടികൂടുന്നത്. മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തിരുനെല്ലിയിലേക്കു തന്നെ തിരികെ കൊണ്ടു പോകുകയായിരുന്നു. തിരുനെല്ലിയില്‍ നിന്ന് വര്‍ഗീസിനെ വനത്തിലേക്ക് കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ട നാലു കോണ്‍സ്റ്റബിള്‍മാരില്‍ ഒരാളായിരുന്നു ഹനീഫ.

വര്‍ഗീസിനെ താന്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് കോണ്‍സ്റ്റബിളായിരുന്ന രാമചന്ദ്രന്‍നായര്‍ വര്‍ഷങ്ങള്‍ക്കു ശേഷം വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഡി.ഐ.ജി. പി.വിജയന്‍, ഡിവൈ.എസ്.പി. കെ.ലക്ഷ്മണ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് താന്‍ നിറയൊഴിച്ചതെന്ന് രാമചന്ദ്രന്‍നായര്‍ പറഞ്ഞു. തുടര്‍ന്നുണ്ടായ അന്വേഷണത്തിനൊടുവില്‍ എറണാകുളം സി.ബി.ഐ. കോടതിയില്‍ കേസെത്തി. അപ്പോഴേക്കും രാമചന്ദ്രന്‍നായര്‍ ഉള്‍പ്പെടെ മൂന്ന് കോണ്‍സ്റ്റബിള്‍മാരും മരിച്ചു. അവശേഷിച്ചത് ഹനീഫ മാത്രമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.