വിമത സമ്മര്‍ദ്ദം: കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ യെദ്യൂരപ്പയോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി സൂചന

വിമത സമ്മര്‍ദ്ദം: കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ യെദ്യൂരപ്പയോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി സൂചന

ബെംഗളൂരു: കര്‍ണാടകയില്‍ നേതൃമാറ്റത്തിന് സാധ്യതയേറി. ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് കര്‍ണാടക ഘടകത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അരുണ്‍ സിങ് പറഞ്ഞു. അടുത്തയാഴ്ച ബെംഗളൂരുവില്‍ എത്തുമെന്നും അസംതൃപ്തരായ നേതാക്കളുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അരുണ്‍സിങ് ബെംഗളൂരുവില്‍ എത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയാലും കര്‍ണാടകയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല എന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്.

ഇതിനിടെ അസംതൃപ്തരായ ഒരുകൂട്ടം നേതാക്കള്‍ യെദ്യൂരപ്പയുടെ പ്രവര്‍ത്തന ശൈലിയെപ്പറ്റി കേന്ദ്ര നേതൃത്വത്തോട് നിരന്തരം പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് നേതൃമാറ്റത്തെപ്പറ്റി ദേശീയ നേതൃത്വം ആലോചിക്കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. പുതിയ നേതാവിനെ കണ്ടെത്തുക എന്നതും കേന്ദ്ര നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാകും. കര്‍ണാടകത്തില്‍ നേതൃപാടവമുള്ള മറ്റൊരു നേതാവില്ല എന്നാണ് കേന്ദ്ര നേതൃത്വത്തെ കുഴയ്ക്കുന്നത്.

യെദ്യൂരപ്പയ്ക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദ്യൂരപ്പയെ മാറ്റണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം എംഎല്‍എമാരും മന്ത്രിമാരും ആവശ്യപ്പെടുന്നത്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് യെദ്യൂരപ്പ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും എംഎല്‍എയുമായ രേണുകാചാര്യ ബിജെപി നേതാക്കളുടെ പിന്തുണ എഴുതി വാങ്ങിയിരുന്നു. 65 എംഎല്‍എമാരാണ് ഇത്തരത്തില്‍ യെദ്യൂരപ്പയെ പിന്തുണച്ചുകൊണ്ട് കത്ത് നല്‍കിയത്. അതിനിടെ കാലാവധി പൂര്‍ത്തിയാക്കാന്‍ തന്നെ അനുവദിക്കണമെന്ന് യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

ടൂറിസം മന്ത്രി സി.പി യോഗേശ്വര്‍ അടക്കമുള്ളവര്‍ അടുത്തിടെ കേന്ദ്ര നേതൃത്വത്തെ കണ്ടതോടെയാണ് ഒരു വിഭാഗം നേതാക്കള്‍ യെദ്യൂരപ്പയെ മാറ്റാന്‍ നീക്കം നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.