പൗരോഹിത്യത്തിന്റെ 70-ാം വാര്‍ഷിക നിറവില്‍ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ; ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യത്തിന്റെ 70-ാം വാര്‍ഷിക നിറവില്‍ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ; ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പൗരോഹിത്യ സ്വീകരണത്തിന്റെ 70-ാം വാര്‍ഷിക നിറവില്‍ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. തന്റെ മുന്‍ഗാമിയും വഴികാട്ടിയുമായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് ഫ്രാന്‍സിസ് പാപ്പ ആശംസകള്‍ നേര്‍ന്നു. ചൊവ്വാഴ്ച്ച മദ്ധ്യാഹ്നത്തില്‍ ത്രികാല പ്രാര്‍ഥനയ്ക്കുശേഷം ഫ്രാന്‍സിസ് പാപ്പയ്‌ക്കൊപ്പം സെന്റ്. പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശ്വാസികളും ചേര്‍ന്ന് കൈയടികളോടെയാണ് ബെനഡിക്ട് 16-ാമന്‍ പാപ്പയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

'പ്രിയപ്പെട്ട പിതാവും സഹോദരനും' എന്നാണ് ബനഡിക്ട് പാപ്പയെ ഫ്രാന്‍സിസ് പാപ്പ അഭിസംബോധന ചെയ്തത്. 'അദ്ദേഹം വത്തിക്കാനിലെ മഠത്തില്‍ ധ്യാനനിരതനായി കഴിയുകയാണ്. സഭയ്ക്കും റോം രൂപതയ്ക്കുമായി പ്രാര്‍ഥിച്ചുകൊണ്ട് ജീവിതം ധന്യതയോടെ ചെലവഴിക്കുകയാണ്. അങ്ങയുടെ വിലയേറിയ സാക്ഷ്യത്തിന് നന്ദി പറയുന്നു'-ആശംസകള്‍ അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

വിശുദ്ധ പത്രോസിന്റെ 265-ാം പിന്‍ഗാമിയായിരുന്നു ബെനഡിക്ട് 16-ാമന്‍് പാപ്പ. എട്ട് വര്‍ഷം ആഗോള കത്തോലിക്ക സഭയെ നയിച്ച പിതാവ് 2013 ഫെബ്രുവരി 28നാണ് ചുമതലയില്‍നിന്ന് ഒഴിഞ്ഞത്. ബെനഡിക്ട് 16-ാമന്റെ പൗരോഹിത്യ സ്വീകരണ വാര്‍ഷികത്തോട് അനുബന്ധിച്ച് വത്തിക്കാനില്‍ ക്രമീകരിച്ച സ്പെഷല്‍ എക്സിബിഷനും തുടക്കമായി. ബെനഡിക്ട് 16-ാമന്റെ ജീവിതം അടയാളപ്പെടുത്തുന്ന വിവിധ കാലങ്ങളിലെ ഫോട്ടോഗ്രാഫുകള്‍ മുതല്‍ അദ്ദേഹം ഉപയോഗിച്ച വിവിധ വസ്തുക്കളുടെ പ്രത്യേക പ്രദര്‍ശനവും റോമില്‍ ഒരുക്കിയിരുന്നു.

അനാരോഗ്യവും സംസാരിക്കാനുള്ള വിഷമതയും നേരിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ബെനഡിക്ട് പാപ്പയുടെ ചിന്തകള്‍ക്കും മനസിനും മൂര്‍ച്ചയും ശക്തിയുമുണ്ടെന്ന് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹായി ആര്‍ച്ച് ബിഷപ്പ് ജോര്‍ഷ് ഗാന്‍സ്വെയ്ന്‍ പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ ബെനഡിക്റ്റ് പാപ്പ തന്റെ സഹോദരന്‍ കര്‍ദിനാള്‍ ജോര്‍ജ്ജിനെ കാണാന്‍ ജര്‍മ്മനിയിലേക്കു പോയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം 96-ം വയസില്‍ അദ്ദേഹം മരിച്ചു. കര്‍ദിനാള്‍ ജോര്‍ജ് റാറ്റ്സിംഗര്‍ ബെനഡിക്ട് 16-ാമന്‍ പാപ്പയേക്കാള്‍ മൂന്ന് വയസിന് മുതിര്‍ന്നതായിരുന്നെങ്കിലും ഒരേ ദിനത്തിലായിരുന്നു ഇവരുടെ തിരുപ്പട്ട സ്വീകരണം. 1951 ജൂണ്‍ 29ന്. 1951 ല്‍ ഫ്രീസിംഗ് കത്തീഡ്രലിലാണ് തിരുപ്പട്ട സ്വീകരണം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.