പോരാളികള്‍ക്ക് നിക്കാഹ് കഴിക്കണം; പെണ്‍കുട്ടികളുടെയും വിധവകളുടെയും പട്ടിക തയ്യാറാക്കാന്‍ താലിബാന്‍ നിര്‍ദേശം

 പോരാളികള്‍ക്ക് നിക്കാഹ് കഴിക്കണം; പെണ്‍കുട്ടികളുടെയും വിധവകളുടെയും പട്ടിക തയ്യാറാക്കാന്‍ താലിബാന്‍ നിര്‍ദേശം

കാബൂള്‍: അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം തുടരുന്ന താലിബാന്‍ പ്രാദേശിക മത നേതാക്കളോട് അതതു പ്രദേശത്തെ 15 വയസിന് മുകളിലുളള പെണ്‍കുട്ടികളുടെയും 45 വയസിന് താഴെയുളള വിധവകളുടെയും പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.

താലിബാന്‍ പോരാളികള്‍ക്ക് വിവാഹം കഴിക്കാനായാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും താലിബാന്‍ കള്‍ച്ചറല്‍ കമ്മീഷന്റെ പേരിലുള്ളതാണ് കത്തെന്നും സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍, പാകിസ്താന്‍, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്താന്‍, എന്നീ രാജ്യങ്ങളുമായി അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളും സുപ്രധാന ജില്ലകളും താലിബാന്‍ പിടിച്ചെടുത്തു കഴിഞ്ഞു. മത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കന്‍ പ്രദേശമായ ഥാക്കറിലെ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്നും പുരുഷന്‍മാര്‍ താടി വളര്‍ത്തണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്.

തങ്ങളുടെ പെണ്‍മക്കളെ നിര്‍ബന്ധിത വിവാഹത്തിന് ഇരകളാക്കി അടിമകളാക്കാനാണ് താലിബാന്റെ ശ്രമമെന്ന് അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന പൗരന്‍മാര്‍ പറയുന്നു. ഉച്ചത്തില്‍ സംസാരിക്കാനോ തനിച്ച് പുറത്തിറങ്ങാനോ പോലും കഴിയാതെ കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ് താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ത്രീകള്‍.

പതിനെട്ട് വയസിന് മുകളിലുള്ള പെണ്‍കുട്ടികളെ ഉടന്‍ വിവാഹം കഴിപ്പിക്കണമെന്ന താലിബാന്‍ തീരുമാനം കമാന്‍ഡര്‍മാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാനിലെ ഒരു മുതിര്‍ന്ന പൗരനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.