കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി സുനില്‍ കുമാര്‍ പിടിയില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി സുനില്‍ കുമാര്‍ പിടിയില്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആര്‍ സുനില്‍ കുമാര്‍ പിടിയില്‍. തൃശൂരില്‍ നിന്ന് വൈകുന്നേരം നാലരയോടെയാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. പ്രതിയെ നാളെ ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കും.

നിലവില്‍ ആറ് പേരാണ് കേസില്‍ പ്രതികളായുള്ളത്. ഒളിവില്‍ പോയ ഇവര്‍ക്ക് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂര്‍ ബാങ്കിലെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ ജൂലൈ 17നാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി.ആര്‍ സുനില്‍ കുമാര്‍. തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ പ്രതികളെ പിടികൂടാത്തതിനെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതികളെ പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശിച്ചിരുന്നു.

മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ.ബിജു കരിം (45), മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി.കെ.ജില്‍സ് (43), ഇടനിലക്കാരന്‍ കിരണ്‍ (31), കമ്മിഷന്‍ ഏജന്റായിരുന്ന എ.കെ.ബിജോയ് (47), ബാങ്കിന്റെ ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ മുന്‍ അക്കൗണ്ടന്റ് റെജി അനില്‍ (43) എന്നിവരാണ് മറ്റു പ്രതികള്‍. നാലാം പ്രതി കിരണ്‍ ഇതിനകം രാജ്യം വിട്ടതായാണ് സൂചന. അടുത്ത ദിവസം പ്രതികളുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കാനിരിക്കേയാണ് ഒന്നാം പ്രതി അറസ്റ്റിലായത്.

കരുവന്നൂര്‍ ബാങ്ക് ഇടപാടുകാരുടെ ആധാരം അടക്കം അവരറിയാതെ വീണ്ടും പണയപ്പെടുത്തിയാണ് പ്രതികള്‍ കോടികള്‍ തട്ടിയെടുത്തതെന്നാണ് കേസ്. മുന്നൂറ് കോടിയുടെ ക്രമക്കേടാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെങ്കിലും ആയിരത്തോളം കോടിയുടെ തട്ടിപ്പ് നടന്നതായും ആക്ഷേപമുണ്ട്.

സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വായ്പ തട്ടിപ്പില്‍ ഇ.ഡിയും കേസെടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.