ഭൂമിക്ക് ഭീഷണിയായ ഛിന്നഗ്രഹങ്ങളുടെ 'കഥ കഴിക്കാന്‍' നാസയുടെ വലിയ ദൗത്യം; ഡാര്‍ട്ട് പേടകം കുതിച്ചുയര്‍ന്നു

ഭൂമിക്ക് ഭീഷണിയായ ഛിന്നഗ്രഹങ്ങളുടെ 'കഥ കഴിക്കാന്‍' നാസയുടെ വലിയ ദൗത്യം; ഡാര്‍ട്ട് പേടകം കുതിച്ചുയര്‍ന്നു

കാലിഫോര്‍ണിയ: ഭൂമിക്കു ഭീഷണിയായ ഛിന്നഗ്രഹങ്ങളുടെ കഥ കഴിക്കുന്ന പരീക്ഷണത്തിന്റെ ഭാഗമായി നാസയുടെ ഡാര്‍ട്ട് (DART) ബഹിരാകാശ പേടകം വിജയകരമായി പറന്നുയര്‍ന്നു. ഭാവിയില്‍ ഭൂമിയിലേക്ക് ഇടിച്ചിറങ്ങി വന്‍ നാശനഷ്ടമുണ്ടാക്കാവുന്ന ഛിന്നഗ്രഹങ്ങളെയും ഉല്‍ക്കകളെയും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പായി തകര്‍ക്കുകയെന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായാണ് പേടകം യാത്ര പുറപ്പെട്ടത്.

ഇന്നു രാവിലെ 11.50ന് കാലിഫോര്‍ണിയയിലെ വാന്‍ഡര്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നാണ് ഡാര്‍ട്ട് പുറപ്പെട്ടതെന്ന് യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. ഭൂമിയില്‍ നിന്ന് അധികം അകലെയല്ലാതെ സൂര്യനെ ചുറ്റുന്ന ദിദിമോസ് (Didymos) എന്ന കുഞ്ഞന്‍ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാത വ്യതിചലിപ്പിച്ച് വഴിതിരിച്ചു വിടുകയാണ് ഡാര്‍ട്ടിന്റെ ലക്ഷ്യം.

ഇടിയുടെ ആഘാതത്തില്‍ ദിദിമോസിന്റെ സഞ്ചാര പാതയില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യമോ ആയിരിക്കും ഡാര്‍ട്ട് ലക്ഷ്യ സ്ഥാനത്ത് എത്തുക. തുടര്‍ന്ന് ദിദിമോസിന്റെ ചന്ദ്രനായ ഡൈമോര്‍ഫസില്‍ പതിക്കും. ഭൂമിയില്‍ ഇരുന്ന് സംഭവങ്ങള്‍ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് സ്ഫോടനത്തിന്റെ ശക്തിയും ഡൈമോര്‍ഫസിന്റെ ഭ്രമണപഥത്തിലുണ്ടായ മാറ്റവും അറിയാനാവും.



സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് കാലിഫോര്‍ണിയയിലെ വാന്‍ഡ്‌ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്നായിരുന്നു വിക്ഷേപണം. ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകളെ യാഥാര്‍ത്ഥ്യമാക്കുന്ന വിധത്തിലുള്ള ദൗത്യത്തിനാണ് നാസ തുടക്കമിട്ടിരിക്കുന്നത്.

ഭൂമിയില്‍ നിന്ന് 11 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ദിദിമോസിനെ 2006ലാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. 780 മീറ്റര്‍ ആണ് ഇതിന്റെ വ്യാസം. ദിദിമോസിന് ഡൈമോര്‍ഫസ് എന്ന ഉപഗ്രഹമുണ്ടെന്ന് 2013ലാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇതിന് 160 മീറ്റര്‍ വ്യാസമാണുള്ളത്.

വിക്ഷേപണ സമയത്തു 610 കിലോഗ്രാമും ഛിന്നഗ്രഹത്തില്‍ ഇടിക്കുന്ന സമയത്തു 550 കിലോയുമാകും പേടകത്തിന്റെ ഭാരം. ഒന്നര മീറ്ററോളം നീളവും വീതിയും ഉയരവുമുള്ള ചതുരപ്പെട്ടിയുടെ രൂപമാണു ഡാര്‍ട്ടിന്.

അടുത്ത വര്‍ഷം സെപ്റ്റംബര്‍ 26നും ഒക്ടോബര്‍ ഒന്നിനും ഇടയില്‍ മണിക്കൂറില്‍ 25000 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഡാര്‍ട്ട് ഡൈമോര്‍ഫസില്‍ ഇടിച്ചിറങ്ങുക. നിലവില്‍ 12 മണിക്കൂര്‍ സമയമെടുത്താണ് ഡൈമോര്‍ഫസ് ദിദിമോസിനെ ചുറ്റുന്നത്. സ്ഫോടനത്തോടെ 73 സെക്കന്‍ഡ് വ്യത്യാസമുണ്ടാവുമെന്നും ഭ്രമണപഥത്തില്‍ മാറ്റമുണ്ടാവുമെന്നുമാണ് വിലയിരുത്തല്‍. ഇടിയിലുണ്ടാകുന്ന മാറ്റങ്ങള്‍ ശാസത്രജ്ഞര്‍ പഠനവിധേയമാക്കും ഭാവി ദൗത്യങ്ങള്‍ക്കായി തന്ത്രങ്ങള്‍ മെനയും.

ഭൂമിക്ക് യാതൊരു വിധത്തിലും ഭീഷണിയുയര്‍ത്തുന്ന ഛിന്നഗ്രഹങ്ങളല്ല ദിദിമോസും ഡൈഫോര്‍മസും. പഠനത്തിന് വേണ്ടി മാത്രമാണ് ഈ ദൗത്യം. 32 കോടി യു.എസ് ഡോളറാണ് പദ്ധതിക്ക് ചെലവ് വരുക.

സ്ഫോടനം കൂട്ടിയിടി ചിത്രീകരിക്കാനായി ഒരു കുഞ്ഞന്‍ സാറ്റലൈറ്റ് കൂടി ഡാര്‍ട്ട് പേടകത്തിനകത്തുണ്ട്. ഛിന്നഗ്രത്തിലേക്ക് പതിക്കുന്നതിന് മുമ്പ് ലിസിയ ക്യൂബ് എന്ന ഈ ചെറു സാറ്റലൈറ്റിനെ പ്രധാന പേടകത്തില്‍ നിന്ന് സ്വതന്ത്രമാക്കും. ഇതിലൂടെയായിരിക്കും ഭൂമിയിലെ ശാസ്ത്രജ്ഞര്‍ സ്ഫോടനം നിരീക്ഷിക്കുക. ഭൂമിയില്‍ നിന്ന് വളരെയധികം അകലെ സ്ഥിതി ചെയ്യുന്ന ഡൈമോര്‍ഫസില്‍ സ്ഫോടനം നടന്നാല്‍ അത് ഭൂമിക്കു ഭീഷണിയായി മാറില്ലെന്നാണ് നാസയുടെ അനുമാനം.

ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ അപ്ലൈഡ് ഫിസിക്സ് ലാബോറട്ടിയിലെ ഗവേഷകനായ ആന്‍ഡി റെവ്ക്കിനാണ് ഡാര്‍ട്ട് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

ഭൂമിക്ക് നേരെ വരാന്‍ സാധ്യതയുള്ള ഒരു കിലോമീറ്ററില്‍ അധികം വലുപ്പമുള്ള ഛിന്ന ഗ്രഹങ്ങളെ നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം 25000ത്തോളം എണ്ണത്തെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. പക്ഷെ, അടുത്ത ഏതാനും നൂറ്റാണ്ടുകളില്‍ അവ പ്രശ്നങ്ങളുണ്ടാക്കില്ലെന്നും അവര്‍ വിലയിരുത്തുന്നു.

1908ല്‍ സൈബീരിയയില്‍ 60 മീറ്റര്‍ വലുപ്പമുള്ള ഒരു ഉല്‍ക്ക പതിച്ചിരുന്നു. ഏകദേശം 2000 ചതുരശ്ര കിലോമീറ്റര്‍ വനമാണ് ഈ ഉല്‍ക്കാപതനത്തില്‍ നശിച്ചത്. പ്രദേശത്തെ സസ്യങ്ങളും ജീവികളും പൂര്‍ണമായും നശിച്ചു. 2013 ഫെബ്രുവരിയില്‍ റഷ്യന്‍ നഗരമായ ചെലിയബിന്‍സ്്കിന് മുകളില്‍ ഒരു ഛിന്നഗ്രഹം പൊട്ടിത്തെറിച്ചിരുന്നു. സ്ഫോടനത്തിന്റെ തരംഗത്തില്‍ മാത്രം 1200 പേര്‍ക്കാണ് പരുക്കേറ്റത്. ഇതിന് ശേഷമാണ് ഉല്‍ക്കകളെയും ഛിന്നഗ്രഹങ്ങളെയും നേരിടാന്‍ നാസ പ്രത്യേക പദ്ധതി തയ്യാറാക്കിയത്. ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും ആണവസ്ഫോടനത്തിന്റെ ഫലമാണുണ്ടാക്കുക. റേഡിയേഷന്‍ ഉണ്ടാവില്ലെന്നതു മാത്രമായിരിക്കും വ്യത്യാസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.