ഡല്‍ഹിയിലെ കര്‍ഷകവിജയം കേരളത്തിലെ കര്‍ഷകര്‍ പാഠമാക്കണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

ഡല്‍ഹിയിലെ കര്‍ഷകവിജയം കേരളത്തിലെ കര്‍ഷകര്‍ പാഠമാക്കണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ഡല്‍ഹിയിലെ കര്‍ഷകപോരാട്ടവിജയം കേരളത്തിലെ കര്‍ഷകര്‍ പാഠമാക്കണമെന്നും കാര്‍ഷിക വിഷയങ്ങളില്‍ ഒറ്റക്കെട്ടായി ഇടപെടല്‍ നടത്താന്‍ വിവിധ കര്‍ഷകപ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്ത്തിക്കാന്‍ മുന്നോട്ടുവരണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയിലെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയതല ഐക്യവേദിയാണ് ഡല്‍ഹി കര്‍ഷകസമരത്തിന് നേതൃത്വം കൊടുത്ത രാഷ്ട്രീയ കിസാന്‍ മഹാസംഘ്. കേരളത്തിലെ 37 സ്വതന്ത്ര കര്‍ഷക സംഘടനകളിന്ന് ഈ കൂട്ടായ്മയുടെ ഭാഗമാണ്. പ്രാദേശിക തലത്തില്‍ ഒറ്റപ്പെട്ടു പ്രവര്‍ത്തിച്ചതുകൊണ്ട് കര്‍ഷക സംഘടനകള്‍ക്ക് ഒരു നേട്ടവുമുണ്ടാക്കാനാവില്ലെന്ന് കര്‍ഷകര്‍ തിരിച്ചറിയണം. സംസ്ഥാനത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനോടൊപ്പം ദേശീയതലത്തിലും പങ്കാളികളായെങ്കില്‍ മാത്രമേ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുമ്പാകെ സംഘടിതരായി പ്രാദേശിക കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാവു.

കേരളത്തിലെ മലയോരമേഖലയെ വന്‍പ്രതിസന്ധിയിലാക്കി മനുഷ്യജീവനെ കവര്‍ന്നെടുക്കുന്ന വന്യജീവി അക്രമങ്ങളില്‍ പരിഹാരമുണ്ടായേ പറ്റൂ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒളിച്ചോടുമ്പോള്‍ കര്‍ഷകര്‍ സംഘടിച്ചു നീങ്ങണം.

ഡിസംബര്‍ 18 ശനിയാഴ്ച രാവിലെ 11 ന് തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് വന്യജീവി ശല്യമുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് കര്‍ഷകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും നിയമലംഘനപ്രഖ്യാപനവും നടക്കുകയാണ്. കേരളത്തിലെ എല്ലാ കര്‍ഷകസംഘടനകളും, കാര്‍ഷികാഭിമുഖ്യമുള്ള ഇതര സംഘടനകളും ഈ മുന്നേറ്റത്തില്‍ പങ്കുചേരണമെന്നും വി.സി,സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹി കര്‍ഷകപ്രക്ഷോഭത്തില്‍ കേരളത്തില്‍ നിന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ഭാഗമായി പങ്കെടുത്ത വിവിധ കര്‍ഷകസംഘടനാ നേതാക്കളെ സംസ്ഥാന കമ്മറ്റി അഭിനന്ദിച്ചു. ഡല്‍ഹി, പഞ്ചാബ്, മദ്ധ്യപ്രദേശ്  എന്നിവടങ്ങളിലെ കര്‍ഷകനേതാക്കളും രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ നേതാക്കളും ഡിസംബര്‍ 18ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലും നിയമലംഘനപ്രഖ്യാപനത്തിലും പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.