കെ റെയില്‍: ഡിപിആര്‍ പുറത്ത്; 3,773 പേജുള്ള റിപ്പോര്‍ട്ടില്‍ പൊളിച്ചു നീക്കേണ്ട കെട്ടിടങ്ങളുടെ പട്ടികയും

കെ റെയില്‍: ഡിപിആര്‍ പുറത്ത്; 3,773 പേജുള്ള റിപ്പോര്‍ട്ടില്‍ പൊളിച്ചു നീക്കേണ്ട കെട്ടിടങ്ങളുടെ പട്ടികയും

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്ത്. ആറ് വാല്യങ്ങളിലായി 3,773 പേജുള്ള റിപ്പോര്‍ട്ടാണിത്. നിയമസഭ വെബ്സൈറ്റിലും ഡിപിആര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണം, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് എന്നിവ ഡിപിആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മേഖലയായി തരം തിരിച്ചുകൊണ്ടാണ് ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതി സ്റ്റാന്റേര്‍ഡ് ഗേജ് ആയി തീരുമാനിച്ചിരിക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡം കണക്കിലെടുത്താണ്. 2025 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകും. പ്രതിദിനം 54,000 യാത്രക്കാരുണ്ടാകുമെന്നും ഡിപിആറിന്റെ ട്രാഫിക് പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഷനുകളുടെ രൂപരേഖയും ഡി.പി.ആറിലുണ്ട്.

പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ടും ഡിപിആറിലുണ്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്മെന്റ് ആണ് ഈ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും എന്ത് സംഭവിക്കാം എന്നുള്ള കണക്കുകള്‍ ഇതിലുണ്ട്. 320 പേജാണ് ഈ പഠനം.


പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ ഒരുക്കും. ട്രക്കുകള്‍ കൊണ്ടുപോകാന്‍ കൊങ്കണ്‍ മാതൃകയില്‍ റോ-റോ സര്‍വീസ് ആരംഭിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നെടുമ്പാശേരി വിമാനത്താവളവുമായി റെയില്‍വെപ്പാത ബന്ധിപ്പിക്കുമെന്നും ഡിപിആറില്‍ പറയുന്നു.

974 പേജുള്ള ജിയോ ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് ഡിപിആറിലെ പ്രധാനപ്പെട്ട ഭാഗം. 470 പേജുള്ള ട്രോപ്പോഫിക്കല്‍ സര്‍വേയാണ് തുടര്‍ന്നുള്ളത്.

620 പേജുള്ള സാധ്യതാ പഠനവും ഡി.പി.ആറിന്റെ ഭാഗമായുണ്ട്. പദ്ധതി നടപ്പിലായാല്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് ഇതില്‍ പറയുന്നത്. 203 പേജുള്ളതാണ് ട്രാഫിക് സര്‍വേ. പദ്ധതി നടപ്പിലാക്കുന്നതിലൂടെയുണ്ടാവുന്ന ഇന്ധനലാഭം, സമയ ലാഭം എന്നിവയെല്ലാം ട്രാഫിക് സര്‍വേയില്‍ ഉള്‍പ്പെടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.