ലണ്ടന്‍: സാമ്പത്തിക കുറ്റവാളി വിജയ് മല്യയ്ക്ക് കനത്ത തിരിച്ചടി. ലണ്ടന്‍ വസതിയില്‍ നിന്നും മല്യയേയും കുടുംബത്തെയും പുറത്താക്കാന്‍ യു.കെ കോടതി ഉത്തരവിട്ടു.സ്വിസ് ബാങ്ക് ആയ യുബിഎസിന് ആഡംബര വസതി ഏറ്റെടുക്കാന്‍ വഴി തെളിക്കുന്നതാണ് കോടതി ഉത്തരവ്.
65 കാരനായ വ്യവസായി വിജയ് മല്യയും ഭാര്യ ലളിതയും മകന്‍ സിദ്ധാര്‍ത്ഥും താമസിക്കുന്ന വസതിയില്‍ നിന്നു പുറത്താക്കാനാണ് കോടതിയുടെ ഉത്തരവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മല്യയുടെ പ്രധാന സ്വത്താണ് കോണ്‍വാള്‍ ടെറസ് അപ്പാര്‍ട്ട്മെന്റ് എന്ന ഈ മന്ദിരം. 2012 ല്‍ ഈ വസതി ജാമ്യം നല്‍കിയാണ് യുബിഎസില്‍ നിന്ന് 20.40 ദശലക്ഷം പൗണ്ട് മല്യ കടമെടുത്തത്.
ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പിന് നിയമനടപടി നേരിടുന്ന മല്യയെ നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചിരുന്നു. യു.കെയുമായി ബന്ധപ്പെട്ട് ഇതിനുളള നടപടികള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെയാണ് കോടതി ഉത്തരവ്. മല്യയെ ഇന്ത്യയിലെത്തിക്കാനുളള നയതന്ത്ര ഇടപെടലിന് കോടതി ഉത്തരവ് കൂടുതല്‍ സഹായകരമാകുമെന്ന് അന്താരാഷ്ട്ര നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.നൂറു കോടിയുടെ ബാധ്യതയാണ് വിവിധ ഇന്ത്യന്‍ ബാങ്കുകളിലായി വിജയ് മല്യക്കുണ്ടായിരുന്നത്. യു.കെ കോടതി ഇദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26