സോളാര്‍ അപകീര്‍ത്തി കേസ്: ഉമ്മന്‍ ചാണ്ടിക്ക് വി.എസ് പത്ത് ലക്ഷം നല്‍കണമെന്ന ഉത്തരവിന് സ്റ്റേ

സോളാര്‍ അപകീര്‍ത്തി കേസ്: ഉമ്മന്‍ ചാണ്ടിക്ക് വി.എസ് പത്ത് ലക്ഷം നല്‍കണമെന്ന ഉത്തരവിന് സ്റ്റേ

അപ്പീല്‍ അനുവദിക്കാന്‍ വി.എസ് 15 ലക്ഷം രൂപ കെട്ടിവയ്ക്കണം.

തിരുവനന്തപുരം: സോളാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി.എസ്. അച്യുതാനന്ദന്‍ നല്‍കണമെന്ന സബ് കോടതി ഉത്തരവ് ജില്ലാ കോടതി സ്റ്റേ ചെയ്തു.

വി.എസ്. അച്യുതാനന്ദന്‍ പത്ത് ലക്ഷത്തി പതിനായിരം രൂപ നല്‍കണമെന്ന് ജനുവരി 22 നാണ് സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണനാണ് ഉപാധികളോടെ സ്റ്റേ അനുവദിച്ചത്.

അപ്പീല്‍ അനുവദിക്കാന്‍ വി.എസ്  15 ലക്ഷം രൂപ കെട്ടിവയ്ക്കണം. തുക കെട്ടിവച്ചില്ലെങ്കില്‍ തത്തുല്യമായ ആള്‍ജാമ്യം നല്‍കണം. ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് അപ്പീലില്‍ ഉപാധി വച്ചത്.

അപകീര്‍ത്തി കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സോളാര്‍ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയാണ് കേസിന് ആധാരം.

2013 ജൂലൈ ആറിന് റിപ്പോര്‍ട്ടര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ് അഴിമതി ആരോപണം ഉന്നയിച്ചത്. സോളാര്‍ തട്ടിപ്പിനായി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നായിരുന്നു പ്രധാന ആരോപണം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.